
നെടുങ്കണ്ടം : യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ പിടിയിലായ യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി. മൊബൈല്‍ ഫോണില്‍ നിറയെ നഴ്സറി വിദ്യാർത്ഥികളുടെ നഗ്ന ദൃശ്യങ്ങള്‍. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് സംഭവം. യുവതിയുടെ പരാതിയിലും നേഴ്‌സറി കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കുറ്റത്തിനും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു (27) ആണ് അറസ്റ്റിലായത്.
ഹൈദരബാദിലെ ഒരു നഴ്സറി സ്കൂളിലെ അധ്യാപകനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സഹപാഠിയായിരുന്ന യുവതിയും അമ്മയും നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ജോജുവിനെ കസ്റ്റഡിയിലെടുക്കുന്നത്. യുവതിക്കും അമ്മയ്ക്കും പ്രതി മൊബൈല്‍ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നു എന്നായിരുന്നു പരാതി. ഈ സമയത്ത് ഇയാള്‍ നാട്ടിലായിരുന്നു. നെടുങ്കണ്ടം പൊലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളുടെ മൊബൈലില്‍ കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ നിന്നും കണ്ടെത്തിയത്.
ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ നഴ്സറി വിഭാഗം അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു ജോജു. എല്‍.കെ.ജി., യു.കെ.ജി. വിദ്യാര്‍ഥികളെയാണ് ഇയാള്‍ പഠിപ്പിച്ചിരുന്നത്. ക്ലാസില്‍ പഠിയ്ക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ അവരറിയാതെ സ്വന്തം മൊബൈലില്‍ പകര്‍ത്തി ഇയാള്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണില്‍ നിന്നും കുട്ടികളുടെ 300 ഓളം വീഡിയോകളും 180 ഓളം ചിത്രങ്ങളും കണ്ടെത്തി. ജോജുവിനെതിരെ പാരാതിപ്പെട്ട യുവതിക്കും മറ്റ് പെണ്‍കുട്ടികള്‍ക്കും ഇയാള്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുട്ടികളുടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More : പ്രണയം നടിച്ച് 19 കാരിയുടെ നഗ്നവീഡിയോ കൈക്കലാക്കി, ഭീഷണിപ്പെടുത്തി പീഡനശ്രമം; യുവാവ് പിടിയിൽ