
ദില്ലി: ഇമാമിനേയും ഭാര്യയേയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ സോന്‍പത്ത് ജില്ലയിലെ മാണിക് മജ്രിയിലെ പള്ളിക്ക് സമീപത്തു വെച്ചാണ് അക്രമി സംഘം ഇമാമിനേയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയത്.
ഇര്‍ഫാന്‍ (38) ഭാര്യ യസ്മിന്‍ (25) എന്നിവരെയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടേയും വിവാഹം. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് ഇരുവരും ആക്രമിക്കപ്പെട്ടതായി പ്രദേശവാസികള്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്കുവേണ്ടി പള്ളിയിലെത്തിയവരാണ് സമീപത്ത് രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയത്.
'ഗ്രാമത്തില്‍ ആരുമായും ഇവര്‍ക്ക് യാതൊരു രീതിയിലുമുള്ള പ്രശ്നങ്ങളുമില്ല. ശനിയാഴ്ച പുലര്‍ച്ചെ ഗ്രാമത്തിലെ രണ്ടു ഗ്രൂപ്പില്‍പ്പെട്ട ആളുകള്‍ തമ്മില്‍ ഭൂമിതര്‍ക്കം ഉണ്ടായി. കൊല്ലപ്പെട്ട ഇമാം പ്രശ്നത്തില്‍ ഇടപെടുകയും ഉടന്‍ പ്രശ്നം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രശ്നത്തില്‍ ഉള്‍പ്പെട്ട ഒരു ഗ്രൂപ്പ് ഇമാമിനെ ഭീഷണിപ്പെടുത്തി. ഇരുവരുടേയും കൊലപാതകത്തിന് പിന്നില്‍ ഈ ഗ്രൂപ്പ് ആണോ എന്ന സംശയമുണ്ടെന്നും പരിസരവാസികള്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam