ആശുപത്രിയിലെ ഡോക്ടർമാർ തന്നോട് വെള്ളം ചോദിച്ചു. അതുമായി തിരിത്തുവരുമ്പോൾ മകൾ കരയുന്നതാണ് കണ്ടത്...
ലക്നൌ: ബിഹാറിൽ എട്ട് വയസ്സുകാരി ക്രൂരമായി പീഡിപ്പക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയ്ക്ക് നേരെയും ലൈംഗികാതിക്രമം. യുപിയിലെ ഫതേപൂരിലെ ആശുപത്രിയിൽ വച്ച് രണ്ട് ഡോക്ടർമാരാണ് ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
മകൾ പറഞ്ഞതോടെയാണ് താൻ സംഭവം അറിഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയിലെ ഡോക്ടർമാർ തന്നോട് വെള്ളം ചോദിച്ചു. അതുമായി തിരിത്തുവരുമ്പോൾ മകൾ കരയുന്നതാണ് കണ്ടത്. വേദനകൊണ്ടാണെന്നാണ് ആദ്യം കരുതിയത്. അന്വേഷിച്ചപ്പോഴാണ് ഇരുവരും ചേർന്ന് മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അറിഞ്ഞത്. താൻ ഞെട്ടിപ്പോയെന്നും അമ്മ പറഞ്ഞു.
പൊലീസിൽ പരാതി നൽകിയതായും കുട്ടിയുടെ അമ്മ വ്യക്തമാക്കി. പരാതിയിൽ കേസെടുത്ത ഫതേപൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ പൊലീസ് ചോദ്യം ചെയ്തു. പെണകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഡോക്ടർമാരുടെ പേര് അറിയില്ലെന്നും എന്നാൽ ഇരുവരെയും കണ്ടാൽ തിരിച്ചറിയുമെന്നും പെൺകുട്ടി അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും പൊലീസ് ഇതുവരെയും പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.