
ദുർഗ്: തന്റെ നിറത്തെച്ചൊല്ലി നിരന്തരം അധിക്ഷേപിച്ച ഭർത്താവിനെ യുവതി വെട്ടിക്കൊന്നു. ചത്തീസ്ഗഡിലെ ദുർഗിലാണ് സംഭവം. അനന്ത് സോന്വാനി എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ സംഗീത സോന്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നിറത്തെ ചൊല്ലിയും വിരൂപയാണെന്ന് പറഞ്ഞും ഭർത്താവ് യുവതിയെ നിരന്തരം കളിയാക്കുമായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഈ വിഷയത്തിൽ ദമ്പതികൾ മുമ്പും പല തവണ വഴക്കിട്ടിരുന്നു. ഞായറാഴ്ച രാത്രിയിലും ഇതേച്ചൊല്ലി വഴക്കുണ്ടായി. വഴക്ക് മൂർഛിച്ചതോടെ കോടാലിയെടുത്ത് യുവതി ഭർത്താവിനെ വെട്ടുകയായിരുന്നു. ഭർത്താവ് ഉടൻ തന്നെ മരിച്ചു. ഭർത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റുകയും ചെയ്തു.
ഭർത്താവിനെ മറ്റാരോ കൊന്നതാണെന്ന് യുവതി രാവിലെ അയൽവാസികളോട് പറഞ്ഞു. എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചു. യുവാവിന്റെ രണ്ടാം ഭാര്യയാണിവർ. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് യുവതിക്കെതിരെ കേസ് എടുത്തു. അന്വേഷണവും തുടർനടപടികളും പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, ഇസ്ലാം വിശ്വാസം പിന്തുടരാത്തതിന് ഹിന്ദുവായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ വാർത്തയും പുറത്തുവന്നിരുന്നു. മുംബൈയിലെ തിലക് നഗർ മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബുർഖ ധരിക്കാത്തതിനും ഇസ്ലാം വിശ്വാസങ്ങൾ പിന്തുടരാത്തതിനുമായിരുന്നു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇഖ്ബാൽ മുഹമ്മദ് ഷെയ്ഖ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. രുപാലി ചന്ദൻശിവെ മൂന്ന് വർഷം മുമ്പാണ് ഇഖ്ബാലിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് വയസ്സുള്ള കുഞ്ഞും ഉണ്ട്.
രുപാലിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇസ്ലാം മത വിശ്വാസ പ്രകാരം ജീവിക്കാൻ ഇഖ്ബാലും കുടുംബവും രുപാലിയെ നിർബന്ധിച്ചിരുന്നുവെന്ന് പരാതിയിൽ കുടുംബം ആരോപിച്ചു. ഇതിന് വിസമ്മതിച്ച രുപാലി, ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് കുറച്ച് മാസങ്ങളായി വീട്ടിൽ നിന്ന് മാറിയാണ് താമസിച്ചിരുന്നത്. സെപ്തംബർ 26 ന് രാത്രി പത്ത് മണിയോടെ ഇഖ്ബാൽ കത്തിയുപയോഗിച്ച് കഴുത്തറുത്താണ് രുപാലിയെ കൊന്നതെന്ന് തിലക് നഗർ പൊലീസ് പറഞ്ഞു.
Read Also: ബുർഖ ധരിച്ചെത്തിയ സ്ത്രീകൾ ദുർഗാ വിഗ്രഹം തകർത്തു, അറസ്റ്റ്; മാനസികനില ശരിയല്ലെന്ന് സഹോദരൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam