കാലിക്കറ്റ് സർവ്വകലാശാലയിൽ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; അന്വേഷണമുണ്ടാകുമെന്ന് അധികൃതർ

By Web TeamFirst Published Oct 1, 2019, 10:54 PM IST
Highlights

ഉത്തരക്കടലാസുകൾ ആസൂത്രിതമായി മാറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കുകയാണ്. കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാ ഭവനിൽ നിന്ന് വിദൂര പഠന വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ പതിനേഴ് ഉത്തരക്കടലാസുകളാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് 17 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ ശക്തമായ അന്വേഷണമുണ്ടാകുമെന്ന് അധികൃതർ. ആഭ്യന്തര അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ അന്വേഷണം പൊലീസിന് കൈമാറാനാണ് തീരുമാനം. ഉത്തരക്കടലാസുകൾ ആസൂത്രിതമായി മാറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കുകയാണ്.

കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാ ഭവനിൽ നിന്ന് വിദൂര പഠന വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ പതിനേഴ് ഉത്തരക്കടലാസുകളാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. മൂല്യ നിർണയത്തിനായി അധ്യാപകർക്ക് അയക്കാനുള്ള ഉത്തരക്കടലാസുകളാണ് ഫോൾസ് നമ്പര്‍ ചേർത്ത ശേഷം അടുക്കിവച്ച കെട്ടിൽ നിന്ന് അപ്രത്യക്ഷമായത്.

അസൽ നമ്പര്‍ കീറിയെടുക്കാൻ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് പേപ്പറുകളിൽ എണ്ണക്കുറവ് കണ്ടത്. സംഭവത്തിൽ പരീക്ഷ കൺട്രോളർ ഡോ പി ശിവദാസൻ പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്തു. ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി വൈസ് ചാൻസലർ പറഞ്ഞു. ജോയിൻറ് കൺട്രോളർ കെ പി വിജയൻ, ജോയിൻറ് റജിസ്ട്രാർ പി പി അജിത എന്നിവർക്കാണ് ചുമതല.

മുൻപും ഇത്തരത്തിൽ ഉത്തരകടലാസുകളും ബിരുദ സർട്ടിഫിക്കറ്റുകളും കാണാതായിരുന്നു. അന്നൊക്കെ പുനപരീക്ഷ നടത്തിയാണ് ഉദ്യോഗസ്ഥർ തടിയൂരിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിക്കാണ് സർവ്വകലാശാലയുടെ നീക്കം. 
 

click me!