
കൊച്ചി: കൊച്ചിയിലെ സ്പാ ആക്രണ കേസിലെ പ്രതികളുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ മാരകായുധങ്ങൾ കണ്ടെത്തി. ആക്രമണത്തിന് പിന്നാലെ കുറ്റിക്കാട്ടിലാണ് പ്രതികൾ ആയുധങ്ങൾ ഒളിപ്പിച്ചത്. മദ്യലഹരിയിൽ പ്രതികൾ ജീവനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ആറു ലക്ഷം രൂപയുടെ സാധനങ്ങളാണ് കവർന്നത്.
കഴിഞ്ഞ 16 ആം തിയതിയാണ് സംഭവം. പുല്ലേപ്പടി കത്രിക്കടവ് റോഡിലെ വനിതാ ജീവനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ സാധനങ്ങൾ കവർന്നത്. തൃശൂർ സ്വദേശികളായ ആകാശ്, രാകേഷ്, സിയാദ്, നിഖിൽ എന്നിവരെയാണ് നോർത്ത് പൊലീസ് തൃശൂരിലെ ഇവരുടെ താവളത്തിൽ നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണിവർ. തുടർന്ന് നോർത്ത് സിഐ പ്രതാപ ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിലാണ് നഗരത്തിലെ കുറ്റിക്കാട്ടിൽ പ്രതികൾ ആയുധങ്ങൾ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
കൊച്ചിയിലെ ഗുണ്ടാ സംഘത്തിന്‍റെ പിരിവിൽ നിന്ന് രക്ഷപ്പെടാൻ സ്പാ ഉടമയായ മെജോ തന്നെയാണ് സംരക്ഷണം ആവശ്യപ്പെട്ട് പ്രതികളെ ഇവിടെ പാർപ്പിച്ചത്. എന്നാൽ മദ്യലഹരിയിൽ ഇവർ തമ്മിൽ ചില തർക്കങ്ങൾ തുടങ്ങി. തുടർന്നാണ് 16ആം തിയ്യതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഉടമയായ മെജോയെയും ജീവനക്കാരിയെയും ആക്രമിച്ചതും വിലപ്പിടിപ്പുള്ള സാധനങ്ങൾ കവർന്നതും. രണ്ടാം പ്രതിയായ അയ്യന്തോൾ സ്വദേശി രാകേഷിനെതിരെ 37 കേസുകളാണ് വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് പ്രാവശ്യം കാപ്പയും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam