
മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണിനിടെ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ലോറി ഉടമകളും തൊഴിലാളികളും പണിമുടക്കിലേക്ക്. ഡ്രൈവറെ റോഡില്‍വച്ചും പൊലീസ്റ്റേഷനില്‍ കൊണ്ടുപോയും മര്‍ദ്ദിച്ചെന്നാണ് പരാതി.
വയാനാട് സ്വദേശി എല്‍ദോക്കാണ് മലപ്പുറം വടക്കേമണ്ണയില്‍ വച്ച് പൊലീസ് മര്‍ദ്ദനമേറ്റത്. മഹാരാഷ്ട്രയില്‍ നിന്ന് അരി കയറ്റിയ ലോറിയുമായി മലപ്പുറത്തേക്ക് വരുന്നതിനിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. പൊലീസ് വാഹന പരിശോധന നടക്കുന്നതിനിടയില്‍ ലോറി കുറച്ച് മുന്നോട്ട് കയറ്റി നിര്‍ത്തിയതാണ് തുടക്കം. ഇതിന്‍റെ പേരില്‍ പൊലീസ് ലോറി ഡ്രൈവറേയും ക്ലീനറേയും വഴക്ക് പറഞ്ഞു.
പിന്നീട് വാഹനം കടത്തിവിട്ടു. ലോറി പോകുന്നതിനിടയില്‍ എല്‍ദോ അസഭ്യം പറഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് എല്‍ദോയെ പൊലീസ് ലോറിയില്‍ നിന്ന് ബലമായി ഇറക്കി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.റോഡില്‍വച്ച് മര്‍ദ്ദിച്ചെന്നും സ്റ്റേഷനില്‍ മുട്ടുകുത്തി നിര്‍ത്തിച്ചെന്നും ലോറി ഉടമകള്‍ പരാതിപെട്ടു.
മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെരിരെ നടപടിയാവശ്യപെട്ട് ലോറി ഉടമകളും തൊഴിലാളികളും വീടുകളില്‍ കുടുംബസമേതം പ്രതിഷേധിച്ചു. പരിഹാരമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവച്ച് സമരത്തിലേക്കിറങ്ങാനാണ് ലോറി ഉടമകളുടേയും തൊഴിലാളികളുടേയും തീരുമാനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam