
മുംബൈ: മഹാരാഷ്ട്രയിൽ 18 മാസം പ്രായമായ പെൺകുഞ്ഞിനെ കൊലപ്പെടുത്തി രഹസ്യമായി കുഴിച്ചിട്ട സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. താനെയിൽ മാർച്ച് 18ന് നടന്ന ക്രൂര കൊലപാതകം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തറിയുന്നത്. പൊലീസിന് ഒരു അജ്ഞാതൻ അയച്ച കത്തിലാണ് കൊലപാതകത്തെക്കുറിച്ച് സൂചന നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് മാതാപിതാക്കൾ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 38 കാരനായ പിതാവ് ജാഹിദ് ഷെയ്ഖ് 28 കാരിയായ ഭാര്യ നൂറമി എന്നിവരെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. തുടക്കത്തിൽ ചോദ്യം ചെയ്യലിനോട് മാതാപിതാക്കൾ സഹകരിച്ചിരുന്നില്ല. പിന്നീട് ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗ്രാമത്തിലെ പൊതുശ്മശാനത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു.
മൃതദേഹം അഴുകിയ നിലിലായിരുന്നുവെന്നും കുട്ടിയുടെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. മാർച്ച് 18 ന് ആണ് മാതാപിതാക്കൾ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ അനിൽ ഷിന്ഡെ പറഞ്ഞു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദമ്പതികളെ ഏപ്രിൽ 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എന്താനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇരുവരും പറഞ്ഞിട്ടില്ല. കൊലപാതക കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ബന്ധുക്കളുടേയും പ്രദേശവാസികളുടേയും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam