
ചെന്നൈ: മലയാളിയായ വയോധിക കോയമ്പത്തൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ ആയ കസ്തൂരി കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിത്. വീട്ടിൽ ജോലിക്ക് നിന്ന് നേപ്പാളി യുവതിയെ കാണാതായതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. 82 വയസ്സുകാരിയായ കസ്തൂരി കുട്ടിയെ ആണ് നഞ്ചുണ്ടപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പി വി രാമവാര്യരുടെ മകൾ ആയ കസ്തൂരി മകൻ ഡോ.രാംകുമാർ കുട്ടിക്കൊപ്പം ആണ് താമസിച്ചിരുന്നത്.
രാംകുമാർ വിയറ്റ്നാം സന്ദർശനത്തിന് പോയപ്പോൾ അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നത് നേപ്പാളി സ്വദേശിയായ ജോലിക്കാരി മാത്രം. നഗരത്തിൽ തന്നെ മറ്റൊരു വീട്ടിൽ താമസിക്കുന്ന മകൾ രാവിലെ കസ്തൂരിയെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല. ജോലിക്കാരിയും ഫോൺ എടുക്കാതെ ആയതോടെ അയൽപക്കത്ത് താമസിക്കുന്ന സുഹൃത്തിനോട് വിവരം പറഞ്ഞു.
തുടർന്നുള്ള പരിശോധനയിൽ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കസ്തൂരിയെ കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വായിൽ തുണി തിരുകി വച്ചിട്ടുണ്ടായിരുന്നു. ജോലിക്കാരി വീട്ടിൽ ഉണ്ടായിരുന്നില്ല. കസ്തൂരിയുടെ 3 പവൻ തൂക്കമുള്ള സ്വർണമാലയും കാണാതായതായി പൊലീസ് പറഞ്ഞു. 8 പ്രത്യേക സംഘങ്ങൾ ആയി തിരിഞ്ഞു അന്വേഷണം തുടങ്ങിയതായി ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ജോലിക്കാരിയുടെ മൊബൈൽ ഫോൺ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് യുവാക്കൾ വീട്ടിൽ വരുന്നത്തിന്റെ സിസിറ്റിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഇവർക്കും നേപ്പാളി യുവതിക്കും കൊലപാതകവുമായി ബന്ധം ഉണ്ടാകും എന്ന നിഗമനത്തിൽ ആണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam