
തൃശൂര്‍: മാഹിയില്‍ നിന്ന് അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന 300 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. എറണാകുളം കളമശ്ശേരി സ്വദേശി ജേക്കബ് ആണ് തൃശൂര്‍ ചേറ്റുവയില്‍ പിടിയിലായത്. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ മറവില്‍ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ടാണ് മദ്യം കടത്തിയത്.
ചേറ്റുവ പാലത്തിനടുത്ത് നടത്തിയ പരിശോധനയിലാണ് ജേക്കബ് പിടിയിലായത്. വിവിധ ബ്രാന്‍ഡുകളിലുള്ള 375 കുപ്പി വിദേശമദ്യം 25 കെയ്സുകളിലാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മാഹിയില്‍ ചുരുങ്ങിയ വിലയ്ക്ക് കിട്ടുന്ന മദ്യം കേരളത്തില്‍ വന്‍ ലാഭത്തിനാണ് വില്‍ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
കേരളത്തില്‍ ബിവറേജ് കോര്‍പറേഷന്റെ വിലയേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുന്നതിനാല്‍ ആവശ്യക്കാര്‍ കൂടും. തൃശൂര്‍, എറണാകുളം ജില്ലകളിലായാണ് വില്‍പന ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതി മൊഴി നല്‍കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയില്‍ നിന്ന് മദ്യം വാങ്ങി വില്‍ക്കുന്നവരെക്കുറിച്ചു അന്വേഷിക്കും. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കുമെന്ന് വാടാനപ്പള്ളി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam