
വിശ്വാസ് നഗർ: ദില്ലിയിൽ മോമോസിന്റെ കൂടെ കൂടുതൽ ചമ്മന്തി ചോദിച്ച യുവാവിനെ കടയുടമ കത്തികൊണ്ടു കുത്തി. വിശ്വാസ് നഗറിലെ ഭിക്കാം സിങ് കോളനിക്കു സമീപമാണ് സംഭവം. മുഖത്ത് രണ്ട് തവണ കുത്തേറ്റ കുമാർ സന്ദീപ് (34) ആശുപത്രിയിലാണ്. യുവാവിനെ ആക്രമിച്ചതിന് റോഡരികിൽ മോമോസ് വിൽക്കുന്ന വികാസിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് യുവാവിന് കുത്തേറ്റത്.
ഭിക്കാം സിങ് കോളനി പരിസരത്ത് ഉന്തുവണ്ടിയിൽ മോമോസ് വിൽപന നടത്തുന്നയാളാണ് അറസ്റ്റിലായ വികാസ്. സംഭവ ദിവസം വൈകിട്ട് മോമോസ് കഴിക്കാനെത്തിയ സന്ദീപ് തനിക്ക് കൂടുതൽ ചമ്മന്തി വേണമെന്ന് ആവശ്യപ്പെട്ടു. കൈവശം വളരെ കുറച്ചു ചമ്മന്തി മാത്രമേയുള്ളൂവെന്നും മറ്റുള്ളവർക്കു കൂടി നൽകാനുള്ളതാണെന്നും വികാസ് സന്ദീപിനോട് പറഞ്ഞു. എന്നാൽ സന്ദീപ് ഇത് കേൾക്കാൻ കൂട്ടാക്കിയില്ല. തനിക്ക് മോമോസിനോടൊപ്പം കൂടുതൽ ചമ്മന്തി വേണമെന്ന് സന്ദീപ് വാശിപിടിച്ചതോടെ ഇരുവരും തമ്മിൽ വാക്കു തർക്കമായി.
വാക്കേറ്റത്തിനിടെ നിയന്ത്രണം വിട്ട വികാസ് കടയിലിരുന്ന കത്തിയെടുത്ത് സന്ദീപിന്‍റെ മുഖത്ത് കുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട വികാസിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രോഹിത് മീണ പറഞ്ഞു. ന്യൂ സഞ്ജയ് അമർ കോളനിയിലെ താമസക്കാരനാണ് സന്ദീപ്. ഇയാൾ ഇടയ്ക്ക് വികാസിന്‍റെ കടയിൽ പോകാറുണ്ടായിരുന്നു.
എന്നാൽ എരുവുള്ള ചമ്മന്തി എപ്പോഴും കുറവാണ് കിട്ടാറെന്ന് സന്ദീപ് പലതവണ പരാതി പറഞ്ഞിരുന്നു. ഇത്തവണയും ചമ്മന്തി കുറവാണ് ലഭിച്ചതെന്ന് പരാതി പറഞ്ഞതോടെയാണ് വഴക്കിന് തുടക്കമായതെന്ന് പൊലീസ് പറഞ്ഞു. താൻ മൂന്ന് പ്രാവശ്യം ചമ്മന്തി ആവശ്യപ്പെട്ടു, എന്നാൽ കടയുടമ വികാസ് തന്നോട് ആക്രോശിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തുവെന്നാണ് സന്ദീപ് പൊലീസിന് നൽകിയ മൊഴി.
Read More : തിരൂരങ്ങാടിയിൽ 'സെവൻസിനടി'; ഗാലറി നിറഞ്ഞു, ടിക്കറ്റില്ല, മത്സരം കാണാൻ ഗേറ്റ് തകർത്ത് കാണികൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam