
കൊച്ചി: കുടുംബ കലഹത്തെ തുടർന്ന് കൊച്ചിയിൽ ട്രാൻസ്ജെന്റർ പങ്കാളിയെ ആക്രമിച്ചു. തമിഴ്നാട് സ്വദേശിയായ മുരുകേശൻ എന്നയാൾക്കാണ് കുത്തേറ്റത്. ചെന്നൈ സ്വദേശിനി രേഷ്മയെന്ന ട്രാൻസ്ജെന്ററാണ് ഇയാളെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇരുവരും കൊച്ചിയിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മുരുകേശന്റെ ഭാര്യ ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. മുരുകേശനും രേഷ്മയും ഒന്നിച്ച് താമസിക്കുന്നത് ചോദ്യം ചെയ്ത് ഇവർ തമ്മിൽ കലഹമായി. തർക്കത്തിനൊടുവിൽ രേഷ്മ കത്തി കൊണ്ട് മുരുകേശനെ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് വിവരം.
രേഷ്മയുടെ ആക്രമണത്തിൽ മുരുകേശന്റെ നെഞ്ചിലും മുതുകിലും സാരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയായ രേഷ്മ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
രോഡിൽ വെച്ചാണ് രേഷ്മ മുരുകേശനെ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ആളുകൾ നോക്കിനിൽക്കെ, ഇരുദിശയിലേക്കും വാഹനങ്ങൾ പോയിക്കൊണ്ടിരുന്ന റോഡിൽ വെച്ചായിരുന്നു ആക്രമണം. മുരുകേശനെ കുനിച്ചുനിർത്തി രേഷ്മ കത്തി ഇയാളുടെ മുതുകിൽ ആഞ്ഞ് കുത്തുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. പിന്നാലെ രേഷ്മ പിടി വിട്ടതോടെ നടന്ന് അകലുന്ന മുരുകേശൻ റോഡിനോട് ചേർന്ന് അൽപ്പം മാറി നിലത്ത് അവശനായി ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാവുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam