
മുംബൈ: ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മേലുദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയില്‍. ഗണേഷ് പവാര്‍ എന്നയാളാണ് കൊലപാതകക്കുറ്റത്തിന് ഞായറാഴ്ച പന്ത് നഗര്‍ പൊലീസിന്‍റെ പിടിയിലായത്. ട്യൂട്ടോറിയല്‍ സ്ഥാപനം നടത്തുകയായിരുന്ന മായങ്ക് മണ്ഡോടാണ് കൊല്ലപ്പെട്ടത്. പിരിച്ചുവിട്ട ഇയാള്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കിയില്ല എന്നും ആരോപണമുണ്ട്.
ഞായറാഴ്ച വൈകുന്നേരം 6.30- ഓടെ മണ്ഡോട്ടിന്‍റെ സ്ഥാപനത്തിലെത്തിയ ഗണേഷ് പവാര്‍ ഇയാളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കത്തിനിടെ പ്രതി ഗണേഷ് പവാര്‍ മണ്ഡോട്ടിന്‍റെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 20-തിനാണ് ഗണേഷ് ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ സെപ്തംബര്‍ 18- ന് ഇയാളെ പിരിച്ചുവിടുകയായിരുന്നു. ഒരുമാസത്തെ ശമ്പളവും നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് ഗണേഷ് പവാര്‍ ആരോപിക്കുന്നു.
മേലുദ്യോഗസ്ഥന്‍റെ നടപടിയിലുണ്ടായ ദേഷ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ പ്രതി ഗണേഷിനും നിസ്സാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam