ദുരൂഹ സാഹചര്യത്തില്‍ കാണാതായ സനുമോഹന്‍ വാളയാര്‍ കടന്നത് ഒറ്റയ്ക്കെന്ന് കണ്ടെത്തല്‍

By Web TeamFirst Published Mar 31, 2021, 12:19 AM IST
Highlights

കഴിഞ്ഞ 21നാണ് സനു മോഹനെയും മകൾ വൈഗയേയും കാണാത്തായത്. പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയില്‍ പിന്നീട് മുട്ടാര്‍ പുഴയില്‍ കണ്ടെത്തി. പക്ഷേ സനു മോഹനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് 22ന് വെളുപ്പിന് രണ്ട് മണിക്ക് സനുമോഹന്‍റെ വാഹനം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്. 

കൊച്ചി: തൃക്കാക്കരയിൽ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ സനുമോഹന്‍ ഒറ്റക്കാണ് വാളയാർ അതിർത്തി കടന്നതെന്ന് പൊലീസ് കണ്ടെത്തി. ചെക്ക് പോസ്റ്റില്‍ ടോള്‍ നല്‍കുന്നത് സനു മോഹന്‍ തന്നെയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിനിടെ തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കൂടുതല്‍ അന്വേഷണത്തിനായി കോയമ്പത്തൂരിലേക്ക് പോകാന്‍ തീരുമാനമായി.

കഴിഞ്ഞ 21നാണ് സനു മോഹനെയും മകൾ വൈഗയേയും കാണാത്തായത്. പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയില്‍ പിന്നീട് മുട്ടാര്‍ പുഴയില്‍ കണ്ടെത്തി. പക്ഷേ സനു മോഹനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് 22ന് വെളുപ്പിന് രണ്ട് മണിക്ക് സനുമോഹന്‍റെ വാഹനം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുകയാണ്. ചെക്ക് പോസ്റ്റില്‍ ടോള്‍ നല്‍കുന്ന സനുമോഹന്‍ തന്നെയെന്ന് തിരിച്ചറിഞ്ഞു. കാറില്‍ മറ്റാരുമില്ല. പക്ഷെ കാറിന് പിന്നീട് എന്ത് സംഭവിച്ചു എന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. സനുമോഹന്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് താമസിക്കുന്നതായി ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കൂടുതല്‍ അന്വേഷണത്തിനായി കോയമ്പത്തൂര്‍ക്ക് പോകുന്നത്. പൂനെയില്‍ ബിസിനസ് നടത്തുകയായിരുന്ന സനുമോഹനെതിരെ നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നിലവിലുണ്ട്. പൊലീസ് പിടിയിലാകുമെന്ന് വന്നതോടെ അഞ്ച് കൊല്ലം മുമ്പ് കുടുംബവുമൊത്ത് ഒളിവില്‍ പോയി.

ഇതിന് ശേഷം സനുമോഹനും കുടുംബത്തെക്കുറിച്ചും ഇരുവിട്ടുകാര്‍ക്കും യാതൊരു വിവരവും ഇല്ലായിരുന്നു. ഇപ്പോഴത്തെ കേസ് സംബന്ധിച്ച് മാധ്യമവാര്‍ത്തകള്‍ കണ്ടപ്പോഴാണ് ഇവര്‍ കൊച്ചിയിലെ കരിങ്ങാച്ചിറയില്‍ താമസിച്ചു വരികയാണെന്ന് വീട്ടുകാര്‍ക്ക് മനസിലായത്.

ഇതിനിടെ കാണാതാകുന്ന ദിവസം വൈഗയുമൊത്ത് സനുമോഹന്‍ ഫ്ലാറ്റില്‍ നിന്ന് കാറില്‍ കയറി പോകുന്നത് കണ്ടതായി പൊലീസിന് ദൃക്സാക്ഷി മൊഴികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി സനുമോഹന്‍റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകള്‍ കണ്ടിരുന്നുവെന്നും തന്നോട് കാര്യമായി സംസാരിക്കാറില്ലായിരുന്നുവെന്നും ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.

 

click me!