
ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവ്പുരിയില്‍ പൊതുസ്ഥലത്ത് വിസര്‍ജനം നടത്തിയ ദലിത് കുട്ടികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ ആരോപണം. 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് കുട്ടികളുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞാനവിടെ എത്തുമ്പോള്‍ അവളുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു. പാന്‍റ്സ് അഴിക്കാന്‍ ശ്രമിച്ചതും വ്യക്തമായി കാണാം. ഇത് പൊതുസ്ഥലത്ത് വിസര്‍ജനം നടത്തിയ കൊലപാതകമല്ല. മകളെ അവര്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
കുട്ടികളുടെ കരച്ചില്‍ കേട്ടപ്പോള്‍ അവര്‍ കളിക്കുകയാണെന്ന് കരുതി. എന്നാല്‍, ആണ്‍കുട്ടിയുടെ കരച്ചിലും കേട്ടപ്പോള്‍ എന്തോ പ്രശ്നം നടക്കുന്നുണ്ടെന്ന് തോന്നി. ഓടിച്ചെന്ന് നോക്കിയപ്പോള്‍ ആരെയും കണ്ടില്ലെന്ന് മറ്റൊരു ബന്ധു പറഞ്ഞു. പെണ്‍കുട്ടിയെ കുറ്റവാളികള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഗ്രാമീണരില്‍ ചിലരും ആരോപിച്ചു.
പ്രതികള്‍ നേരത്തെയും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ രാമേശ്വര്‍ യാദവ്, ഹാകിം യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഫ്ഐആറില്‍ ലൈംഗിക പീഡനം നടത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, ലൈംഗിക പീഡനം നടന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam