
കോട്ടയം: കുപ്രസിദ്ധ മോഷ്ടാവ് ഷിബു എസ്. നായർ കോട്ടയത്ത് പിടിയിൽ. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെ ആക്രമിച്ച് പണവും സ്വർണവും തട്ടുന്ന കേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം വാകത്താനം ഇന്ദിരനഗറിലെ ഒരു വീട്ടിൽ നടത്തിയ മോഷണ കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്. വാകത്താനം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതി അക്രമാസക്തനായിട്ടാണ് പെരുമാറിയത്.
സംസ്ഥാനത്തുടനീളം നാൽപ്പത്തിരണ്ട് കേസുകളിൽ പ്രതിയാണ് ഷിബു. എല്ലാം മോഷണവും തട്ടിപ്പ് കേസുകളും. വയോധികരായ സ്ത്രീകളാണ് പ്രതിയുടെ ഇരകൾ. റോഡരികിൽ നിൽക്കുന്ന സ്ത്രീകളോട് വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാലപൊട്ടിച്ച് കടന്നുകളയും. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വീടുകൾ നിരീക്ഷിച്ച് വീട്ടിൽ കയറി മോഷണം നടത്തും. പലവിധത്തിൽ കുറ്റകൃത്യം ആസൂത്രണം ചെയ്താണ് ഓരോ മോഷണവും.
അടൂരിലെ മോഷണ കുറ്റത്തിന് ജയിലിലായിരുന്ന പ്രതി ജനുവരി 28നാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് വാകത്താനത്തെ വീട്ടിൽ എത്തി സ്വർണം മോഷ്ടിച്ചത്. നിരവധി സിസിടിവികൾ പരിശോധിച്ചതിൽ നിന്നാണ് വാകത്താനം പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഇന്ന് പുലർച്ചെ തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലെത്തിയാണ് ഇയാളെ വാകത്താനം പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടാനെത്തിയ പൊലീസുകാരെ പ്രതി കത്തി വീശി ആക്രമിക്കൻ ശ്രമിച്ചു. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന കത്തിയും പൊലീസ് പിടിച്ചെടുത്തു. പൂർണമായും അക്രമാസക്തനായ പ്രതി പൊലീസ് സ്റ്റേഷനുളളിൽ സ്വയം തല ഭിത്തിയിലിടിച്ച് പരിക്കേൽപ്പിക്കാനും നോക്കി.