
പാലക്കാട്: ഓണ്‍ലൈന്‍ (Online) വഴി പണം തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍ (Nigerian citizen) ഉള്‍പ്പടെ രണ്ടു പേരെ പാലക്കാട് സൈബര്‍ പൊലീസ് (Cyber police) അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഓണ്‍ലൈന്‍ വഴി നാലേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തെന്ന കഞ്ചിക്കോട് ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലാണ് സൈബര്‍ പൊലീസിന്റെ നടപടി. നൈജീരിയ സ്വദേശി ചിനേഡു ഹൈസിയന്റ്, നാഗാലാന്റ് സ്വദേശി രാധിക എന്നിവരാണ് പിടിയിലായത്. ഇവരെ ദില്ലിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു ഇവരുടെ തട്ടിപ്പ്. വിദേശികളുടെ പേരില്‍ തുടങ്ങുന്ന അക്കൗണ്ട് വഴി ഇരകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം, നാട്ടിലേക്ക് സമ്മാനം കൊറിയര്‍ വഴി അയക്കുന്നതായി അറിയിക്കും. വിശ്വാസത്തിന് വിലപിടിപ്പുള്ള സമ്മാനത്തിന്റെ ചിത്രങ്ങളും നല്‍കും. ദില്ലിയിലെത്തുന്ന സമ്മാനപ്പൊതിക്ക് ഇന്‍കം ടാക്‌സ് നല്‍കാനെന്ന പേരിലാണ് ഇവരുടെ തട്ടിപ്പ്.
ഇത്തരത്തില്‍ പലരില്‍ നിന്നും ലക്ഷങ്ങളാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. സംഘത്തിന്റെ ഇന്റര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടിവിലാണ് സൈബര്‍ പൊലീസ് പ്രതികളെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam