
പാലക്കാട്: പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിൽ നിന്ന് പണമടക്കമുള്ളവ വിജിലൻസ് കണ്ടെടുത്തു. പാലക്കയം വിലേജ് ഓഫീസിലും മണ്ണാർക്കാട് ലോഡ്ജ് മുറിയിലും പരിശോധന അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. മണ്ണാർക്കാട് തഹസീൽദാറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ എന്നിവയാണ് കണ്ടത്തിയത്. സുരേഷ് കുമാറിന്‍റെ മുറിയിൽ നിന്ന് കണ്ടെത്തിയ നാണയത്തുട്ടുകൾ മാത്രം 9000 രൂപ വരും. മുറിയിൽ നിന്ന് ആകെ മുപ്പത്തിയഞ്ച് ലക്ഷത്തി ഏഴുപതിനായിരം രൂപയാണ് കണ്ടെത്തിയത്.
കൈയിൽ ലക്ഷങ്ങൾ ഉള്ളപ്പോഴും സുരേഷ് കുമാർ താമസിച്ചിരുന്നത് 2500 രൂപ മാസവാടകയുള്ള റൂമിലായിരുന്നു. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴിയിൽ പറയുന്നുണ്ട്. കൈക്കൂലിയായി പണം മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസിന്‍റെ നിഗമനം. ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തിയിരുന്നു എന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ വിജിലൻസിന് ഇയാളെ ക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമായിട്ടായിരുന്നു.
കൈക്കൂലിക്കേസ്; വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് റിമാൻഡിൽ, വകുപ്പുതല നടപടി ഉടൻ
സുരേഷ് കുമാർ കണക്കു പറഞ്ഞു കൈക്കൂലി വാങ്ങിയിരുന്നതായാണ് നാട്ടുകാർ ഇപ്പോൾ പറയുന്നത്. പലരിൽ നിന്നും കൈപറ്റിയത് 500 മുതൽ 10,000 രൂപ വരെയാണ്. ഇയാൾ പാലക്കയം വില്ലേജ് ഓഫീസിൽ എത്തിയത് 3 വർഷം മുമ്പാണ്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ ആവശ്യക്കാരെ മാസങ്ങളോളം നടത്തിക്കുമായിരുന്നു എന്നും നാട്ടുകാർ പറയുന്നു. സർവ്വെ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. ഇതാണ് സുരേഷ് പ്രധാനമായും ആയുധമാക്കിയിരുന്നത്.
അതേസമയം സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 6 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി. സുരേഷിനെതിരായ വകുപ്പുതല നടപടിയിലും ഉടൻ തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് തഹസീൽദാർ പാലക്കാട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും നടപടിയുണ്ടാകുക.