
തിരുവനന്തപുരം: കാമുകനെ കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ ഷാരോണ്‍ കേസിൽ ഇന്ന് നെയ്യാറ്റിൻകര സെഷൻസ് കോടതി പരിഗണിക്കും. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ഉള്‍പ്പെടെ മൂന്ന് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. വിചാരണ നടപടികള്‍ തുടങ്ങുന്നതിന്‍റെ ഭാഗമായാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. കേസ് തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നുവിചാരണ നടപടികളുമായി പൂർണമായി സഹകരിക്കണമെന്ന നിബന്ധനയോടെയാണ് ഗ്രീഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.
കേസിലെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന തീയതി ഉള്‍പ്പെടെ കോടതി ഇന്ന് പരിഗണിക്കും. കേസിൽ വിചാരണ അതിവേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞ 26-ാം തീയതിയാണ് ഗ്രീഷ്മ ജയിൽ മോചിതയായത്. 11 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് മോചനം ലഭിച്ചത്. 2022 സെപ്റ്റംബർ 14 ന് തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഗ്രീഷ്മ ഷാരോണിന് വിഷം കഷായത്തിൽ കലക്കി നൽകുകയായിരുന്നു. 10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷാരോൺ മരിച്ചത്. ആദ്യം സാധാരണ മരണമാണെന്ന് കരുതിയ കേസിൽ പിന്നീട് കേരളം ഞെട്ടിയ വഴിത്തിരിവുണ്ടായി.
കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറാതെ വന്നപ്പോൾ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തുകയായിരുന്നു. നെയ്യൂരിലെ സ്വകാര്യ കോളോജിൽ റേഡിയോളജി ബിരുദ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാരോൺ. ബസ് യാത്രക്കിടയിലാണ് ഗ്രീഷ്മയെ പരിചയപ്പെട്ടത്. 10 മാസം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നപ്പോൾ ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ വിസമ്മതിച്ചതോടെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
Read More : ആശ്വാസം, കോഴിക്കോട് നിപ ഭീതി ഒഴിയുന്നു: വെന്‍റിലേറ്ററിലായിരുന്ന 9 വയസുകാരനടക്കം 4 പേരും രോഗമുക്തി നേടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam