ഹിപ്‌നോടൈസ്‌ ചെയ്ത് വിഷാദ രോഗമുള്ള യുവതിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 29, 2019, 10:36 AM IST
Highlights
  • മുംബൈ വാസെയില്‍ പ്രയര്‍ സെന്‍റര്‍ നടത്തുകയായിരുന്നു പ്രതി 
  • കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
  • മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യുവതി ആദ്യമായി പ്രയര്‍ സെന്‍ററില്‍ എത്തിയത്

മുംബൈ: വിഷാദ രോഗം ബാധിച്ച യുവതിയെ ബലാത്സംഗത്തിനിരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. മുംബൈ വാസെയില്‍ പ്രയര്‍ സെന്‍റര്‍ നടത്തുന്ന പാസ്റ്ററാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ യുവതിയെ നാല്‍പ്പത്തിയഞ്ചുകാരനായ പാസ്റ്റര്‍ ഹിപ്‌നോടൈസ്‌ ചെയ്താണ് പീഡനത്തിന് ഇരയാക്കിയത്.

കഴിഞ്ഞ മാസം പാസ്റ്റര്‍ യുവതിയുമായി ഒരു റിസോര്‍ട്ട് സന്ദര്‍ശിച്ച് മടങ്ങുന്നത് ഒരു ബന്ധു കണ്ടതോടെ സംഭവം പുറത്ത് അറിഞ്ഞത്. വിവിധ അസുഖങ്ങള്‍ മാറ്റുമെന്ന അവകാശവാദത്തോടെയാണ് പാസ്റ്റര്‍ പ്രയര്‍ സെന്‍റര്‍ നടത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യുവതി ആദ്യമായി ഇവിടെ എത്തുന്നത്.

പിന്നീട് സന്ദര്‍ശനം പതിവായി. ചില ദിവസങ്ങളില്‍ യുവതിയെ സെന്‍ററിലാക്കി മാതാപിതാക്കള്‍ മടങ്ങിയിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ പാസ്റ്റര്‍ യുവതിയെ ഹിപ്‌നോടൈസ്‌ ചെയ്ത് ശേഷം പല റിസോര്‍ട്ടുകളിലും കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, തിരികെ വീട്ടില്‍ എത്തിയ ശേഷം യുവതി ഇക്കാര്യങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞതുമില്ല. ഇങ്ങനെ ഒരു റിസോര്‍ട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് യുവതിയുടെ ബന്ധു ഇവരെ കണ്ടത്. തുടര്‍ന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. റിസോര്‍ട്ടില്‍ പോകുന്ന കാര്യത്തെ കുറിച്ച് അവര്‍ക്ക് ഒരു അറിവുമുണ്ടായിരുന്നില്ല.

തുടര്‍ന്ന് യുവതിയോട് ചോദിച്ചപ്പോള്‍ നിരന്തരമായ ലൈംഗിക അതിക്രമമാണ് യുവതി സഹിച്ചിരുന്നതെന്ന് വ്യക്തമായി. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

click me!