നിധിന്‍റെ രക്തം പുരണ്ട കയ്യുടെ ചിത്രം അക്രമികള്‍ ഓം പ്രകാശിന് അയച്ചു നല്‍കി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

By Web TeamFirst Published Jan 13, 2023, 12:36 PM IST
Highlights

ഗുണ്ടകളുടെ പൊലീസ് ബന്ധവും പരിശോധിക്കുകയാണ്. ഗുണ്ടാ നേതാവ് നിധിന്റെ സാമ്പത്തിക തർക്കം പരിഹരിക്കാൻ പൊലീസുകാർ ഇടനിലക്കാരായെന്നാണ് സൂചന.  മൂന്നു പൊലീസുദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

തിരുവനന്തപുരം: ഓം പ്രകാശ് പ്രതിയായ ഗുണ്ടാ ആക്രമണത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. നിധിനെ ആക്രമിച്ചതിന് ശേഷം അക്രമികള്‍ കൈയിൽ ചോര പുരണ്ട ഫോട്ടോ ഓം പ്രകാശിന് വാട്സ് ആപ്പിൽ അയച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇബ്രാഹിം റാവുത്തറും സൽമാനും മൊഴി നൽകി. പ്രതികളുടെ ഫോണുകൾ പരിശോധനയ്ക്കയച്ചു. ഗുണ്ടകളുടെ പൊലീസ് ബന്ധവും പരിശോധിക്കുകയാണ്. ഗുണ്ടാ നേതാവ് നിധിന്റെ സാമ്പത്തിക തർക്കം പരിഹരിക്കാൻ പൊലീസുകാർ ഇടനിലക്കാരായെന്നാണ് സൂചന.  മൂന്നു പൊലീസുദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

തലസ്ഥാനത്തെ അറിയപ്പെട്ടിരുന്ന ഗുണ്ടാനേതാവായ ഓംപ്രകാശ് സമീപകാലത്ത് അക്രമ സംഭവങ്ങളിലൊന്നും സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ജയിൽ ശിക്ഷക്ക് ശേഷം ഓം പ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം പാറ്റൂരിൽ വെച്ച് ബിൽഡേഴ്സ് ഉടമയായ നിധിനെ ഓംപ്രകാശ് അടക്കം എട്ടുപേർ ചേർന്ന് ആക്രമിച്ചിരുന്നു. നിധിൻറെ കീഴിലും ഗുണ്ടാ സംഘം പ്രവർത്തിക്കുന്നുണ്ട്. ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ചേരിതിരിഞ്ഞുള്ള അക്രമത്തിലെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഓം പ്രകാശിനൊപ്പമുള്ള മേട്ടുക്കട സ്വദേശി ആരിഫിനെറ വീട്ടിൽ കയറി നിധിനും സംഘവും ആക്രമിച്ചെന്നും ഇതിനുള്ള തിരിച്ചടിയായിരുന്നു പാറ്റൂരിലെ ആക്രമണമെന്നുമാണ് സൂചന. നിധിനും സുഹത്തുക്കളായ പ്രവീണ്‍, ടിറ്റു ശേഖർ, ആദിത്യ എന്നിവർ ഇന്നോവ വാഹനത്തിൽ സ‌ഞ്ചരിക്കുമ്പോഴാണ് ആരിഫിന്‍റെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് ആക്രമിച്ചത്. സംഘത്തിൽ ഓം പ്രകാശമുണ്ടായിരുന്നുവെന്നാണ് നിധിന്‍ പൊലീസിനോട് വിശദമാക്കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ ഓം പ്രകാശിനെ എട്ടാം പ്രതിയാക്കിയിരുന്നു. 

നിധിനെയും സംഘത്തെയും വെട്ടിയ ശേഷം അക്രമിസംഘം ഉടൻ രക്ഷപ്പെടുകയായിരുന്നു.  അക്രമം നടയുന്നതിൽ പൊലീസിൻെറ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആരോപണം. ഓം പ്രകാശ് നിധിനെ അപായപ്പെടുത്തുമെന്ന് ഒരു ഊ‍മകത്ത് തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിൽ നേരത്തെ ലഭിച്ചിരുന്നുവെന്നും ഇതിനു ശേഷം നിധിനെ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരിക്കിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു.

ഊമക്കത്തിന് ശേഷവും സിറ്റി പൊലീസോ റൂറൽ പൊലീസോ ജാഗ്രതയൊന്നും സ്വീകരിച്ചില്ല. ഇതിനിടെയാണ് ഓം പ്രകാശിൻെറ സംഘത്തിലെ ആരിഫിൻെറ വീട്ടിൽ കയറി നിധിൻ ആക്രണം നടത്തിയത്. നിരവധിക്കേസിൽ പ്രതിയായ ആരിഫ് തിരിച്ച് ആക്രമിക്കുമെന്ന് അറിയാമായിരുന്നിട്ടും അന്ന് രാത്രി പൊലീസ് ജാഗ്രത കാണിച്ചില്ല. രണ്ട് സംഘങ്ങളും എവിടെയൊക്കെയാണെന്ന് മനസിലാക്കി മുൻകരുതലെടുക്കാൻ പൊലീസ് ശ്രമിച്ചില്ല. പരസ്പരം പകതീർക്കാൻ നഗരത്തിൽ കറങ്ങി നടന്ന സംഘങ്ങള്‍ ഒടുവിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പാറ്റൂർ ഗുണ്ടാ ആക്രമണത്തിൽ അക്രമിസംഘം സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയിരുന്നു. ഗുണ്ടാ നേതാവ് ഓം പ്രകാശ് താമസിക്കുന്ന ഫ്ലാറ്റിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് കാർ കണ്ടെത്തിയത്. ഇതോടെ പാറ്റൂർ ആക്രമണത്തിൽ ഓംപ്രകാശിന്‍റെ പങ്ക് വ്യക്തമായതായി പൊലീസ് വിശദമാക്കിയിരുന്നു. കേസിലെ മറ്റൊരു പ്രതി സൽമാന്‍റെ അച്ഛന്‍റെ പേരിലുള്ളതാണ് ആക്രമണത്തിന് ഉപയോഗിച്ച കാര്‍. 

click me!