
കൊച്ചി: ആലുവയിൽ കാറിലെത്തിയ സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. ബംഗാൾ, ഒഡീഷ സ്വദേശികളായ മൂന്ന് പെരെയാണ് തിരുവനന്തപരും സ്വദേശികളുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. എന്നാൽ തട്ടിക്കൊണ്ടുപോയവർക്ക് വേണ്ടി ആരും പരാതി നൽകാത്തത് പൊലീസിനെ കുഴക്കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് മൂന്ന് പേരെ അജ്ഞാത സംഘം കാറിൽ കയറ്റി കൊണ്ടുപോയത്.
സിസിടിവി ദൃശ്യം കേന്ദ്രീകിരിച്ച് പൊലീസ് അന്വേഷണം തുടരുന്നതിനിടെ യുവാക്കളെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചുവന്ന ഇന്നോവ കാർ തിരുവനനന്തപുരം കണിയാപുരത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കാർ വാടകക്കെടുത്ത അബ്ദുൾ റിയാസ്, അൻവർ, മാഹിൻ എന്നിവരെ ആലുവ പൊലീസ് പിടികൂടിയതോടെയാണ് സംഭവത്തെകുറിച്ച് വിവരം ലഭിച്ചത്. ബംഗാൾ , ഒഡിഷ എന്നിവിടങ്ങളിലുള്ള മൂന്ന് പേരെയാണ് തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തിൽ തട്ടികൊണ്ടുപോയത്. എല്ലാവരും പരസ്പരം അറിയാവുന്നവരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം സ്വദേശി ഒരു ക്വട്ടേഷൻ മൂന്ന് പേരെ ഏൽപ്പിക്കുകയും ഇതിനായി അഞ്ച് ലക്ഷം രൂപ കൈമാറുകയും ചെയ്തു.
എന്നാൽ ഏൽപ്പിച്ച ജോലി ചെയ്യാതെ പണവുമായി സംഘം മുങ്ങി. ഇവരെ പിന്തുടർന്ന സംഘം ആലുവ റെയിൽവേ സ്റ്റേഷന് പരിസരത്ത് വെച്ച് കണ്ടെത്തുകയും പണം തിരികെ ആവശ്യപ്പടുകയുമായിരുന്നു. ഇവർ ഇതിന് തയ്യാറായില്ല. തുടർന്ന് രണ്ട് പേർ ചർച്ചകൾക്കായി സ്വമേധയാ കാറിൽ കയറിയപ്പോൾ ഒരാൾ എതിർത്തു. ഇയാളെ ബലംപ്രയോഗിച്ച് കാറിയിൽ കയറ്റിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കസ്റ്റഡിയിലെടുത്ത കാറിൽ നിന്ന് പൊലീസിന് ലഭിച്ച വിവരങ്ങളിലുള്ളവരുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്.
എന്നാൽ തട്ടിക്കൊണ്ടുപോയവർക്കെതിരെ ഇരകൾക്ക് പരാതിയൊന്നുമില്ല. ബന്ധുക്കളും പൊലീസിനെ സമീപിച്ചിട്ടില്ല. മാത്രമല്ല എല്ലാവരും ഒരുമിച്ചാണോ മുങ്ങിയതെന്ന സംശയവും പൊലീസിനുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതോടെ സംഭവത്തിലെ മുഴുവൻ ദുരൂഹതയും മാറ്റാമെന്നാണ് പൊലീസ് കരുതുന്നത്. തിരുവനന്തപുരം കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് ഇവരെ കണ്ടെത്താന പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Read More : ഭാര്യക്കൊപ്പം ഡോക്ടറെ കാണാൻ പോകുന്നതിനിടെ ബൈക്കിടിച്ചു, ഒരാഴ്ച ആശുപത്രിയിൽ; യുവാവിന് ദാരുണാന്ത്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam