
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.11 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. പ്രതികൾ അറസ്റ്റിലായി 90 ദിവസമാകാൻ 4 ദിവസം ബാക്കി നിൽക്കേയാണ് കുറ്റപത്രം നൽകിയത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുൽഫിക്കർ കുറ്റപത്രം നൽകിയത്.
ഡിസംബർ പതിനൊന്നാം തിയതിയായിരുന്നു വധശ്രമക്കേസ് പ്രതിയായ സുധീഷ് ഒളിവിലിരുന്ന പാണൻ വിളയിലെത്തിയ പതിനൊന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുധീഷിന്റെ വെട്ടിയെടുത്ത കാൽ സമീപത്തെ റോഡിൽ വലിച്ചെറിഞ്ഞത് ഒന്നാം പ്രതിയായ സുധീഷ് ഉണ്ണിയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രധാന പ്രതികളിലൊരാളായ ഗുണ്ടാ തലവന്‍ രാജേഷിനെ സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പിടികൂടാനായത്. ഇതിനിടെ രാജേഷിനെ അന്വേഷിച്ച് പോയ പൊലീസുദ്യോഗസ്ഥന്‍ മുങ്ങി മരിക്കുകയും ചെയ്തിരുന്നു. പ്രതികളെത്തിയ ഓട്ടോറിക്ഷയും രണ്ടു ബൈക്കുകളും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും നേരത്തേ കണ്ടെത്തിയിരുന്നു.
പട്ടാപ്പകൽ സുധീഷിന്‍റെ കാല്‍ വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുളള തർക്കമായിരുന്നു. കഞ്ചാവ് വിൽപ്പന സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തെ ആക്രമിച്ചിരുന്നു. ഇതിന് 'പ്രതികാരം' തീർക്കാനായിരുന്നു സുധീഷിനെ ആക്രമിച്ചത്. കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും ഉൾപ്പെടുന്നുണ്ട്.
Read Also: സുധീഷ് വധക്കേസ് :മുഖ്യപ്രതി രാജേഷ് പിടിയിൽ;പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്
കൊലപാതകത്തിന് മുമ്പ് സംഘം ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു. സംഭവത്തിന് ശേഷവും മദ്യപിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വ്യത്തിയാക്കിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ് പ്രതികളുടെ മൊഴി.
മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടില്‍വച്ചാണ് പ്രതികള്‍ആക്രമിച്ചത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിന്‍റെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam