
കൊച്ചി: മക്കളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ രഹന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ടാണ് രഹന ഹൈക്കോടതിയെ സമീപിച്ചത്.
ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കേസാണെങ്കിലും പൊതുജന പ്രതിഷേധത്തിന്‍റെ പേരിൽ ജാമ്യമില്ലാ വകുപ്പാണ് ചേർത്തിരിക്കുന്നതെന്നും തന്‍റെ മതപരവും രാഷ്ട്രീയപരവുമായ നിലപാടുകളോട് എതിർപ്പുള്ളവരാണ് പരാതി നൽകിയിരിക്കുന്നതെന്നുമാണ് ഹർജിയിൽ രഹന ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹന ഫാത്തിമ തന്നെയാണ് സ്വന്തം മക്കൾ തന്‍റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ, അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്ട്രീയപ്രവർത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പിൽ രഹ്ന അവകാശപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് പൊലീസിൽ പരാതി ലഭിച്ചത്.
ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് രഹ്നയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ സ്ഥാപനത്തിന്‍റെ സൽപ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ രഹ്നയെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam