
തിരുവനന്തപുരം: യുവ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ റെയില്‍വേ പാന്‍ട്രി ജീവനക്കാരന്‍റെ കയ്യേറ്റ ശ്രമം. പാന്‍ട്രി ജീവനക്കാരനെതിരെ മാധ്യമപ്രവര്‍ത്തക റെയില്‍വേയ്ക്ക് പരാതി നല്‍കി. തിരുവനന്തപുരത്തുനിന്ന് ഖൊരാഗ്പൂരിലേക്ക് വരുകയായിരുന്ന രപ്തിസാഗര്‍ എക്സ്പ്രസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ഇരിങ്ങാലക്കുടയിലേക്ക് സഞ്ചരിക്കുകയായിരുന്നു മാധ്യമ പ്രവര്‍ത്തക. മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് പാന്‍ട്രി ജീവനക്കാരനായ ശിവ് ദയാല്‍ എന്ന ബിഹാര്‍ സ്വദേശിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി റെയില്‍വേ അറിയിച്ചു. ഭാവിയില്‍ ഇയാളെ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു ജോലിയിലും പരിഗണിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ, കൊല്ലം എത്തിയപ്പോള്‍ സീറ്റിന് അടുത്തുകൂടി പോയ ചായ വില്‍ക്കുന്ന പാന്‍ട്രി ജീവനക്കാരനില്‍ നിന്നും ചായ വാങ്ങിയിരുന്നു. ഇതിന് ശേഷം ഇയാള്‍ നിരന്തരം മാധ്യമപ്രവര്‍ത്തക ഇരിക്കുന്ന സീറ്റിന് അടുത്തുവരുകയും അവിടെ തന്നെ നില്‍ക്കുകയും ശല്യപ്പെടുത്താനും തുടങ്ങി. ഇരിങ്ങാലക്കുട എത്തും വരെ ഇത്തരത്തില്‍ ഇയാള്‍ പെരുമാറി. തുടര്‍ന്ന് രാത്രി 11 മണിയോടെ ഇരിങ്ങാലക്കുട എത്തുന്നതിന് മുന്‍പ് വാതിലിനടുത്തേക്ക് ബാഗുമായി നീങ്ങിയ മാധ്യമപ്രവര്‍ത്തകയെ ഇയാള്‍ പിന്തുടര്‍ന്ന് കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഈ സമയം കംപാര്‍ട്ട്മെന്‍റില്‍ അധികം ആളുകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഉച്ചത്തില്‍ ബഹളം വച്ചതോടെ ചിലര്‍ എത്തി. ഇതോടെ ഇയാള്‍ പിന്‍മാറുകയും, ദേഹത്ത് അറിയാതെ സ്പര്‍ശിക്കാന്‍ വന്നതാണെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരത്ത് ട്രെയിന്‍ എത്തിയ ശേഷം റെയില്‍വേയുടെ ഓണ്‍ലൈന്‍ പരാതി സെല്ലില്‍ മാധ്യമപ്രവര്‍ത്തക പരാതി നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam