
മീററ്റ്: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 28 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ. യുവതിയെ ബലാത്സംഗം ചെയ്യുകയും 50,000 രൂപ തട്ടിയെടുടുക്കുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ആഴ്ച ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ സിസ്റ്റം (ഐജിആർഎസ്) പോർട്ടൽ വഴി യുവതി പരാതി നൽകി. തുടർന്ന്, അന്വേഷിക്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉത്തരവിട്ടു. ഖുർജയിലാണ് യുവതി നേരത്തെ കൂട്ടബലാത്സംഗ പരാതി നൽകിയത്.
നാല് പുരുഷന്മാർക്കെതിരെ കൂട്ടബലാത്സംഗ പരാതിയുമായി സ്ത്രീ ആദ്യം പൊലീസിനെ സമീപിച്ചതായും തുടർന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായും ബുലന്ദ്ഷഹർ എസ്എസ്പി ദിനേശ് കുമാർ പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ ഗുരുതരമായിരുന്നു. ഇരുവരെയും ഉടനടി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ നാല് പുരുഷന്മാർ തന്നെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി അലിഗഡിലും മറ്റ് സ്ഥലങ്ങളിലുമായി 48 ദിവസം ബന്ദിയാക്കി വച്ചതായും ഈ കാലയളവിൽ ആവർത്തിച്ച് ബലാത്സംഗം ചെയ്തതായും നിർബന്ധിച്ച് മതം മാറ്റിയതായും യുവതി പരാതിയിൽ പറഞ്ഞു. പ്രതികളിലൊരാൾ ആദ്യം ഇൻസ്റ്റാഗ്രാമിൽ തന്നെ ബന്ധപ്പെട്ടുവെന്നും പിന്നീട് മറ്റ് പുരുഷന്മാരുമായി ബന്ധപ്പെട്ടുവെന്നും അവർ പറഞ്ഞു. താൻ രക്ഷപ്പെട്ട് പൊലീസിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം ഒരു സബ് ഇൻസ്പെക്ടർ തന്നെ ഒരു സ്വകാര്യ വസതിയിലേക്ക് വിളിപ്പിച്ച് രണ്ട് ദിവസം പലതവണ ബലാത്സംഗം ചെയ്തുവെന്നും പ്രതിയെ അറസ്റ്റ് ചെയ്യാൻ പണം ആവശ്യമാണെന്ന് പറഞ്ഞ് മറ്റൊരു ഉദ്യോഗസ്ഥൻ തന്നിൽ നിന്ന് 50,000 രൂപ വാങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ ഭർത്താവിനെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചതായും കള്ളക്കേസ് ചുമത്തി ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു. ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ തന്നെ ആക്രമിച്ചുവെന്നും എന്നാൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam