'അജീഷയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നു'; തേനൂരിൽ യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

By Web TeamFirst Published Jun 28, 2022, 12:06 AM IST
Highlights

ഭർത്താവ് പ്രമോദ് മദ്യപിച്ചെത്തി അജീഷയോട് വഴക്കിട്ടെന്നും, മരിക്കാൻ പ്രേരിപ്പിച്ചെന്നും സഹോദരൻ അനൂപ് ആരോപിക്കുന്നു. അമ്മയയെ മർദ്ദിച്ച വിവരം 12 വയസ്സുള്ള മകൻ വീട്ടുകാരെ അറിയിച്ചിരുന്നെന്നും പറയുന്നു ബന്ധുക്കൾ.

പാലക്കാട്: പാലക്കാട് തേനൂരിൽ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. കല്ലംപറമ്പ് സ്വദേശിയായ അജീഷയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. അജീഷ പലപ്പോഴും ഭർതൃ പീഡനം നേരിട്ടതായി സഹോദരൻ പറഞ്ഞു. എന്നാല്‍ അജിഷയുടെ കുടുംബത്തിന്‍റെ ആരോപണം ഭർതൃവീട്ടുകാർ നിഷേധിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അജിഷയെ ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഗുരതരാവസ്ഥയിലായിരുന്ന അജീഷയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഈ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് അജിഷയുടെ സഹോദരൻ കെ.എ. അനൂപ് പറയുന്നത്.

ഭർത്താവ് പ്രമോദ് മദ്യപിച്ചെത്തി അജീഷയോട് വഴക്കിട്ടെന്നും, മരിക്കാൻ പ്രേരിപ്പിച്ചെന്നും സഹോദരൻ അനൂപ് ആരോപിക്കുന്നു. അജീഷയെ ഭര്‍ത്താവ് മർദ്ദിച്ച വിവരം 12 വയസ്സുള്ള മകൻ അമ്മ വീട്ടുകാരെ അറിയിച്ചിരുന്നെന്നും പറയുന്നു ബന്ധുക്കൾ. എന്നാല്‍ ആദ്യമൊന്നും പീഡന വിവരങ്ങൾ ഒന്നും ബന്ധുക്കൾ പൊലീസിൽ അറിയിച്ചിരുന്നില്ല. കരിമ്പ ഗ്രാമപഞ്ചായത്തിലെ യുഡി ക്ലർക്കാണ് അജിഷയുടെ ഭർത്താവ് പ്രമോദ്. അതേസമയം മങ്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

click me!