
ഭോപ്പാല്‍: മധ്യപ്രദേശിനെ ഭീതിയിലാഴ്ത്തിയ സീരിയൽ കില്ലര്‍ അറസ്റ്റില്‍. സാഗര്‍ ജില്ലയിലെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയ കേസില്‍ 19 വയസ് മാത്രമുള്ള ശിവപ്രസാദ് ധ്രുവ് എന്ന യുവാവ് ആണ് പിടിയിലായിട്ടുള്ളത്. നാല് സുരക്ഷ ജീവനക്കാരെയാണ് കൊലപ്പെടുത്തിയെന്നാണ് പ്രതി സമ്മതിച്ചിട്ടുള്ളത്. മൂന്ന് കൊലപാതകങ്ങളുടെ വിവരങ്ങളാണ് നേരത്തെ പുറത്ത് വന്നിരുന്നത്.
പ്രതി ഉപയോഗിച്ചിരുന്ന ഫോണിന്റെ നെറ്റ്‌വർക്ക് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അറസ്റ്റുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലേത് കൂടാതെ പൂനെയിലും യുവാവ് ഒരു സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയിരുന്നു. ഇത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇതോടെ യുവാവ് നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണം അഞ്ചായി. കൊലയ്ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് ചോദ്യം ചെയ്യലില്‍ യുവാവ് നടത്തിയ വെളിപ്പെടുത്തലാണ് പൊലീസിനെ ഞെട്ടിച്ചത്.
കുപ്രസിദ്ധി നേടാന്‍ അതിയായി ആഗ്രഹിച്ചാണ് താന്‍ ഓരോ കൊലയും നടത്തിയതെന്നാണ് യുവാവ് പറയുന്നത്. കെജിഎഫ് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പണം സമ്പാദിക്കാനും റോക്കിയെ പോലെ ഗ്യാംഗ്സ്റ്റര്‍ ആകാനുമാണ് ലക്ഷ്യമിട്ടത്. മൂന്ന് ദിവസത്തിനിടെ മൂന്ന് സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടതോടെയാണ് സീരിയല്‍ കില്ലറെ കുറിച്ച് പൊലീസിന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നത്. കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു.
ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന അമ്പത് വയസുള്ള കല്യാൺ ലോധി, ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനായ അറപതുവയസുകാരൻ ശംഭു നാരായൺ ദുബെ, ഒരു വീടിന്‍റെ കാവൽ ജോലി ചെയ്തിരുന്ന മംഗൾ അഹിർവാര്‍ എന്നിവരാണ് മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത്. തലയോട്ടി തകർന്ന നിലയിലായിരുന്നു മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. ചുറ്റികയോ, കല്ലോ പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് തലയ്ക്കടിച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.
കൂടാതെ മൂന്ന് പേരുടെയും മരണം ഉറക്കത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ സമാനതകൾ ചൂണ്ടിക്കാട്ടിയാണ് കൊലയ്ക്ക് പിന്നില്‍ ‘സീരിയൽ കില്ലർ' ആണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. 2018ല്‍ ‘സീരിയൽ കില്ലർ' ആയ ആദേശ് കര്‍മ്മ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ദശാബ്‍ദത്തിനിടെ 34 ട്രക്ക് ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam