
കണ്ണൂര്‍: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ കണ്ണൂരിൽ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോക്ടർ പ്രശാന്ത് നായിക് ഉപദ്രവിച്ചപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു എന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ഡോക്ടറുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ചെവി വേദനയായി ശ്രീകണ്ഠാപുരം ബസ്റ്റാന്റിന് പിറകിലെ എസ്എംസി ക്ലിനിക്കിൽ എത്തിയത്. 11 മണിക്ക് വന്ന ഇവരെ ആദ്യം ചെവിയിൽ മരുന്ന് ഉറ്റിച്ച് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. പിന്നെ ബാക്കിയെല്ലാ രോഗികളും പോയ ശേഷമാണ് പരിശോധയക്ക് കയറ്റിയത്. അറ്റന്റർ ആയ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു കടന്ന് പടിച്ചതെന്ന് യുവതി പറയുന്നു. എന്നാൽ തെറ്റുചെയ്തിട്ടില്ലെന്ന് ഡോക്ടർ പ്രശാന്ത് നായിക് പറയുന്നു.
യുവതിയും ഭർത്താവും ആശുപത്രിയിൽ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്പിക്ക് പരാതി നൽകുമെന്നുമാണ് ഡോക്ടറുടെ വിശദീകരണം. പ്രശാന്ത് നായ്ക് കുറ്റം ചെയ്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനമെന്നും ഡോക്ടറുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സിഐ പറഞ്ഞു.
13 കൊല്ലം മുമ്പ് ബംഗളൂരുവിൽ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂർ കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂർ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നാല് ക്രിമിനൽ കേസുകൾ നേരത്തെ ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam