ഇടുക്കി: ഇടുക്കി മറയൂരിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛൻ റിമാൻഡിൽ. ഒന്നരകൊല്ലത്തോളമാണ് ഇയാൾ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. അമ്മാവനും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളെ പൊലീസ് തിരഞ്ഞുവരികയാണ്.
മൂന്നാര്‍ സ്വദേശിയായ നാൽപത്തിരണ്ടുകാരനെയാണ് മറയൂര്‍ പൊലീസ് പിടികൂടിയത്. മകളെ നാലര വയസ്സുള്ളപ്പോൾ മുതൽ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറയാതിരിക്കാൻ അമ്മയേയും ഭീഷണിപ്പെടുത്തി. അച്ഛനിൽ നിന്നുള്ള ഉപദ്രവം കൂടിയതോടെ കുട്ടിയെ അമ്മ ബാലഭവനിലാക്കി.
അവധിദിവസങ്ങളിൽ പോലും കുട്ടിയെ അമ്മ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവരില്ലായിരുന്നു. സംശയം തോന്നിയ അധികൃതര്‍ അമ്മയോട് കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോൾ അമ്മാവനും പീഡിപ്പിച്ചെന്ന വിവരം പുറത്തുവന്നു. ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അച്ഛനെ മറയൂര്‍ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു. അമ്മാവൻ ഇപ്പോൾ സ്ഥലത്തില്ല. ഇയാൾ തമിഴ്നാട്ടിലേക്ക് ജോലി ആവശ്യത്തിനായി പോയതാണ്. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും മറയൂര്‍ പൊലീസ് അറിയിച്ചു.
പട്ടാമ്പിയിൽ പോക്സോ കേസ് കുറ്റവാളിക്ക് 50 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ
പാലക്കാട്: പട്ടാമ്പിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കുറ്റവാളിക്ക് 50 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഒന്നേകാൽ ലക്ഷം രൂപ പിഴയും അടയ്ക്കണം. ചാലക്കുടി സ്വദേശി ഷിജുവിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. മൂന്നു കേസുകളിലായാണ് പ്രതിക്ക് 50 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. രണ്ടു കേസുകളിൽ 20 വര്‍ഷം വീതവും ഒരു കേസിൽ 10 വര്‍ഷവുമാണ് ശിക്ഷ. മൂന്ന് കേസിലുമായി ഇരുപത് വര്‍ഷം ശിക്ഷ അനുഭവിക്കണം. പിഴ തുക പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം പെണ്‍കുട്ടിയെ അച്ഛന്റെ സുഹൃത്തായ ഷിജു വീട്ടിൽ കയറി പീഡിപ്പിച്ചെന്നാണ് കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam