
വാത്തിക്കുടി: ഇടുക്കി വാത്തിക്കുടിയിൽ ഭാര്യാ മതാവിനെ കൊലപ്പെടുത്തിയ മരുമകനെ പൊലീസ് അറസ്റ്റു ചെയ്തു. പണിക്കൻകുടി സ്വദേശി കുന്നുംപുറത്ത് സുധീഷിനെയാണ് മുരിക്കാശ്ശേരി പൊലീസ് പിടികൂടിയത്. വാത്തിക്കുടി സമീപം ആമ്പക്കാട്ട് ഭാസ്കരൻ ഭാര്യ രാജമ്മയാണ് കൊല്ലപ്പെട്ടത്.
ഇടുക്കി വാത്തിക്കുടി ടൗണിന് സമീപം ആമ്പക്കാട്ട് ഭാസ്കരൻ ഭാര്യ രാജമ്മ എന്നിവരെയാണ് മകളുടെ ഭർത്താവ് സുധീഷ് കോടാലികൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ചത്. സംഭവത്തിനു ശേഷം സുധീഷ് തന്റെ വാഹനത്തിൽ വീട്ടിലെത്തി. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഷർട്ടിടാതെ രക്ഷപ്പെട്ടതിനാൽ അധിക ദൂരം പോകില്ലെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. അതിനാൽ ഇയാളുടെ പണിക്കൻ കുടിയിലെ വീടും ബന്ധുവീടുകളും പൊലീസ് നിരീക്ഷണത്തിലായിരുന്നു.
സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ സുധീഷ് കുറ്റം സമ്മതിച്ചു. പതിനൊന്നു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി ഡിവൈഎസ് പി ബിനു ശ്രീധറിന്റെ നേതൃത്വത്തിൽ കൊലപാതകം നടന്ന വാത്തിക്കുടിയിലെ ഭാര്യ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കട്ടിലിനടിയിൽ നിന്നും പ്രതി കാണിച്ചുകൊടുത്തു. കുടുംബ വഴക്കിനിടെയാണ് ഭാര്യാ മാതാവിനെ ഇയാൾ കൊലപ്പെടുത്തിയത്.
വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു. രാജമ്മയുടെ ഭർത്താവ് ഭാസ്കരനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. മദ്യപിച്ച് എത്തിയാണ് സുധീഷ് ആക്രമണം നടത്തിയത്. മഴു കൊണ്ടുള്ള വെട്ടേറ്റ് രാജമ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാസ്കരന്റെ നില ഗുരുതരമായി തുടരുകയാണ്. സുധീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam