
ബംഗളൂരു: പന്ത്രണ്ടുവയസുകാരിയായ മകളെ അപരിചിതനായ യുവാവ് തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്നതായി യുവതിയുടെ പരാതി. കോട്ടൺപേട്ട് സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. അക്രമിയിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
ഡിസംബർ മൂന്നിനാണ് സംഭവം. സ്കൂളിൽ നിന്ന് വന്നതിനുശേഷം ട്യൂഷന് പോകുന്നതിനിടെ റോഡിൽ വച്ച് അപരിചിതനായ ഒരാൾ കുട്ടിയുടെ അമ്മ പറഞ്ഞയച്ചിട്ട് വരികയാണെന്നും ഉടൻ കൂടെ ചെല്ലണമെന്നും ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടിയെ വിശ്വസിപ്പിക്കുന്നതിനായി അമ്മ തന്നയച്ചതാണെന്നു കാണിച്ച് ചില ഡ്രോയിങുകൾ കാണിക്കുകയും ചെയ്തു.
പോകാൻ വിസമ്മതിച്ച പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നുവെന്ന് കോട്ടൺപേട്ട് പൊലീസിന് യുവതി നൽകിയ പരാതിയിൽ പറയുന്നു. അക്രമിയിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി സമീപത്തുള്ള പോലീസ് സ്റ്റേഷനിലെത്തി അമ്മയെ ഫോൺവിളിക്കുകയായിരുന്നു. പെൺകുട്ടി പറഞ്ഞ വിവരങ്ങൾ അനുസരിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. മോഷണം മാത്രമാണോ സംഭവത്തിനു പിന്നിലെന്നുള്ള കാര്യം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam