
ചെന്നൈ: വിദ്യാർത്ഥിനിയെ ഫോൺ വിളിച്ച് ശല്യം ചെയ്തതിന് തമിഴ്നാട്ടിൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലെ ഉലകനാഥൻ നാരായണ സ്വാമി സർക്കാർ ആർട്സ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസർ മഹേന്ദ്രനാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പിടിയിലായത്.
ചെന്നൈ അമ്പത്തൂർ സ്വദേശിയായ അധ്യാപകനാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തത്. വിദ്യാർത്ഥിനിയോട് ഇയാൾ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ശല്യം സഹിക്കാതെയായപ്പോൾ പെൺകുട്ടി ഫോണിൽ ഇയാളുടെ കോൾ റെക്കോഡ് ചെയ്തു.
വിവരം പുറത്തായതോടെ മഹേന്ദ്രനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഒന്നടങ്കം മീഞ്ചൂർ പൊന്നേരി ബൈപാസ് റോഡ് ഉപരോധിച്ചു. മൂവായിരത്തിലധികം വിദ്യാർത്ഥികൾ റോഡിൽ കുത്തിയിരുന്നു. തുടർന്ന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡി.ശേഖറിന്‍റെ പരാതിയിൽ പൊന്നേരി വനിതാ പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് സംഘം മഹേന്ദ്രനെ അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. അധ്യാപകനെതിരെ നേരത്തേയും സമാന പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പക്ഷേ കോളേജ് അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആരോപണം. മഹേന്ദ്രൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥിനികളിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പര: നാല് പേരുടെ ശരീരാവശിഷ്ടങ്ങൾ കൂടി ഫോറൻസിക് ലാബിലേക്കയച്ചു
കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസന്വേഷണത്തിന്റെ ഭാഗമായി നാല് പേരുടെ ശരീരാവശിഷ്ടങ്ങൾ കൂടി ഫോറൻസിക് ലാബിലേക്കയച്ചു. കൊലചെയ്യപ്പെട്ട ടോം തോമസ്, അന്നമ്മതോമസ്, അൽഫൈൻ, മാത്യു മഞ്ചാടി എന്നിവരുടെ ശരീരാവശിഷ്ടങ്ങളാണ് ഹൈദ്രാബാദിലെ സെന്റർ ഫോർ ഫോറൻസിക് ലാബിൽ എത്തിച്ചത്.
റോയി തോമസ്, സിലി എന്നിവരുടെ ശരീരാവശിഷ്ടങ്ങൾ നേരത്തെ പരിശോധനക്ക് അയച്ചിരുന്നു. ഇവരുടെ ശരീരത്തിൽ സൈനയ്ഡിന്റെ അംശം ഉണ്ടോ എന്ന് പരിശോധിക്കാൻ കോഴിക്കോട് ജില്ലാക്കോടതി നിർദ്ദേശം നൽകിയിരുന്നു. റോയി തോമസിന്‍റെ ഭാര്യ ജോളിയാണ് കേസിലെ പ്രധാന പ്രതി.
റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസിന്റെ സംഘത്തിലുൾപ്പെട്ട എസ്.ഐമാരായ പി.പി.മോഹന കൃഷ്ണൻ, വി.പി. രവി, എ.എസ്.ഐ. എം.പി. ശ്യാം, സി.പി.ഒ. കെ.വി. പ്രവീൺ എന്നിവരാണ് ഹൈദ്രാബാദിലെ സെന്റർ ഫോർ ഫോറൻസിക് ലാബിലേക്ക് പോയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam