കാറിന്‍റെ സീറ്റ് ബെൽറ്റിലുള്ള വിരലടയാളം ശ്രീറാമിന്‍റേത് തന്നെ: വിരലടയാള വിദഗ്‍ധർ

By Web TeamFirst Published Aug 22, 2019, 10:33 AM IST
Highlights

എന്നാൽ കാറിന്‍റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതർ കവറിലെയോ വിരലടയാളങ്ങൾ വ്യക്തമല്ലെന്നും വിരലടയാള വിദഗ്‍ധരുടെ പരിശോധനാഫലം. 

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ വിരലടയാളം തന്നെയാണ് കാറിന്‍റെ സീറ്റ് ബെൽറ്റിലുള്ളതെന്ന് പരിശോധനാഫലം. എന്നാൽ കാറിന്‍റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതർ കവറിലെയോ വിരലടയാളങ്ങൾ വ്യക്തമല്ലെന്നും വിരലടയാള വിദഗ്‍ധരുടെ പരിശോധനാഫലത്തിൽ പറയുന്നു. വാഹനമോടിച്ചത് താനല്ല, വഫയാണെന്നായിരുന്നു ശ്രീറാമിന്‍റെ ആദ്യമൊഴി. എന്നാൽ പിന്നീട് ഇത് ശ്രീറാം തന്നെ തിരുത്തിയിരുന്നു. താനാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു. 

കാറിന്‍റെ വാതിലിൽ നനവുണ്ടായിരുന്നതിനാൽ കൃത്യമായ തെളിവുകൾ അവിടെ നിന്ന് ലഭിച്ചില്ലെന്നാണ് പരിശോധനാഫലത്തിലുള്ളത്. ഫൊറൻസിക് പരിശോധനയ്ക്കായി വിദഗ്‍ധർ എത്തുന്നതിന് മുമ്പ് വാഹനം സ്ഥലത്ത് നിന്ന് മാറ്റിയത് വലിയ വിവാദങ്ങൾക്കാണ് വഴി വച്ചിരുന്നത്. സ്ഥലത്ത് വിദഗ്‍ധ‍ർ എത്തുന്നതിന് മുമ്പ് തന്നെ ക്രെയിനുപയോഗിച്ച് കാർ മാറ്റിയിട്ടതോടെ കുറ്റകൃത്യം നടന്നയിടം അതേപോലെ സൂക്ഷിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് ആരോപണമുയർന്നു. 

ശ്രീറാം കേസിൽ പൊലീസ് നൽകിയ വിചിത്രറിപ്പോർട്ട്

തീർത്തും വിചിത്രവാദവുമായാണ് കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ബഷീറിന്‍റെ മരണത്തില്‍ പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ്  റിപ്പോർട്ട്. പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിറാജ് പത്രത്തിന്‍റെ മാനേജർ സൈഫുദ്ദീൻ ഹാജി നൽകിയ ഹർജി തളളണമെന്നാവശ്യപ്പെട്ടാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ബഷീർ മരിച്ചശേഷം സിറാജ് പത്രത്തിന്‍റെ മാനേജറുടെ മൊഴി വൈകിയതാണ് രക്തപരിശോധന വൈകുവാൻ കാരണമായതെന്ന പുതിയ ന്യായീകരണമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. പ്രാഥമിക അന്വേഷണത്തിൽ പൊലീസ് നടത്തിയ അട്ടിമറികള്‍ മറച്ചുവയ്ക്കുന്നതാണ് പ്രത്യേക സംഘത്തിന്‍റെ പുതിയ റിപ്പോർട്ട്. 

സൈഫുദ്ദീൻ ഹാജി ആദ്യം മൊഴി നൽകാനായി തയ്യാറായില്ലെന്നും ശ്രീറാമിന്‍റെ കൂടെ സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്‍റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നൽകൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സൈഫുദ്ദീൻ ഹാജി മൊഴി നൽകിയ ശേഷം മാത്രമേ ശ്രീറാമിന്‍റെ രക്തമെടുക്കാൻ കഴിഞ്ഞുള്ളൂവെന്നുമാണ് വിശദീകരണം. 

പല കുറി ജനറൽ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാൽ ഡോക്ടർ ഇതിന് തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു അപകടമുണ്ടായി മരണമുണ്ടായാൽ പൊലീസിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്നിരിക്കെയാണ് പൊലീസ് വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 

കേസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ മ്യൂസിയം പൊലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ഇതേ തുടർന്ന് മ്യൂസിയം എസ്ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. രക്ത പരിശോധന നടത്തുന്നതിലും എഎഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതിൽ വീഴ്ചയുണ്ടായെന്നുമായിരുന്നു വിമ‍ർശനം. ഈ കാര്യങ്ങളെല്ലാം ന്യായീകരിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. അതായത് ശ്രീറാമിനെ സ്വകാര്യ ആശുപത്രിലേക്ക് വിട്ടയച്ചതൊഴിച്ചാൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസിന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന നിഗമനത്തിലേക്കാണ് പ്രത്യേക സംഘവും നീങ്ങുന്നത്. 

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വൈദ്യ പരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വീഴ്ചയാണെന്ന് അന്ന് കോടതി വിമര്‍ശിച്ചിരുന്നു. ശ്രീറാം മദ്യപിച്ചതായി സാക്ഷി മൊഴി മാത്രമാണുള്ളത്, രേഖകളുടെ തെളിവില്ല. 

രക്‌തത്തിൽ മദ്യത്തിന്‍റെ അംശമുണ്ടായിരുന്നു എന്നതിന് തെളിവില്ലാത്തതിനാൽ വകുപ്പ് 304 നിലനിൽക്കുമെന്ന് പറയാനാകില്ലെന്നും. അന്വേഷണത്തിൽ പോലീസ് പ്രൊഫഷനലിസം കാണിച്ചില്ലെന്നുമായിരുന്നു ഹൈക്കോടതി വിമർശനം. അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി വിമർശിച്ചിരുന്നു. 

click me!