
ആലുവ: നഗരത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള ലിമ ജ്വല്ലറിയിൽ നിന്നാണ് യുവാവ് ഒരു പവന്‍റെ മാലയുമായി കടന്നത്. മോഷ്ടാവിനെ കണ്ടെത്താൻ സിസി ടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചയോടെയാണ് ആലുവ ബസ്റ്റാന്‍റ് പരിസരത്തെ ലിമ ജ്വല്ലറിയിൽ മോഷണം നടന്നത്. കാറിൽ വന്നിറങ്ങിയ ഒരാൾ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും താലിയും നൽകാൻ ആവശ്യപ്പെട്ടു. ഈ സമയം പുറത്ത് നിർത്തിയിട്ട കാറിൽ മറ്റൊരാൾ കാത്തിരിപ്പുണ്ടായിരുന്നു. ജ്വല്ലറി ഉടമ മാല കാണിച്ചതോടെ ഇത് പരിശോധിക്കാനെന്ന വ്യാജേന യുവാവ് മാല കൈയ്യിലേക്ക് വാങ്ങി. തുടർന്ന് സ്വർണ്ണമാലയുടമായി യുവാവ് പെട്ടെന്ന് പുറത്തേക്കിറങ്ങി കടന്നുകളയുകയായിരുന്നു.
ജ്വല്ലറിയിൽ ഒരു സ്ത്രീ ജീവനക്കാരി മാത്രമാണ് ഈ സമയം ഉണ്ടായിരുന്നത്. ഇവർ പിന്നാലെ പോയെങ്കിലും പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ സംഘം രക്ഷപ്പെട്ടു.ആറ് ഗ്രാം തൂക്കം വരുന്ന മാലയും രണ്ട് ഗ്രാം താലിയും ചേർന്നുള്ള മാലയാണ് കവർന്നത്. ജ്വല്ലറിയിലെ സിസിടിവിയിൽ കവർച്ചയ്ക്കെത്തിയ വ്യക്തിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ജ്വല്ലറി ഉടമ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി സിസിടിവി ദൃശ്യം ശേഖരിച്ച് പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ദൃശ്യങ്ങളിൽ കാണുന്ന യുവാവിനെ പരിചയമുള്ളവർ ആളുവ പൊലീസിനെ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആലുവ മുൻ നഗരസഭ ചെയ്ർമാൻ ഫ്രാൻസിസ് തോമസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലിമ ജ്വല്ലറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam