
തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വിഴിഞ്ഞം മുക്കോല മുക്കുവന്‍ കുഴിവീട്ടില്‍ സുഗതന്‍ (47) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്റ്റേഷനിലെ എസ്‌ഐ വിനോദ്, ക്രൈം എസ്‌ഐ ഹര്‍ഷകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം തെന്നൂര്‍ക്കോണം നങ്ങച്ചവിളാകം ക്ഷേത്രത്തില്‍ നിന്ന് ആറ് നിലവിളക്കുകളും, മൂന്ന് തൂക്കു വിളക്കുകളും മൂന്ന് കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന് പണവും ഇയാള്‍ കവര്‍ച്ച നടത്തുകയായിരുന്നു. ക്ഷേത്ര കമ്മിറ്റിക്കാരുടെ പരാതിയില്‍ കേസെടുത്ത വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയില്‍ ഒരു ചാക്കില്‍ വസ്തുക്കളുമായി സുഗതന്‍ ഓട്ടോയില്‍ പോകുന്നത് കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ സുഗതനെ ചോദ്യം ചെയ്തതോടെയാണ് മോഷണം നടത്തിയത് ഇയാള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉച്ചക്കടയിലെ ഒരു ആക്രിക്കടയില്‍ വിറ്റ മോഷണ വസ്തുക്കള്‍ തെളിവെടുപ്പിനിടെ പൊലീസ് വീണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
മൊബൈല്‍ കടകളില്‍ മോഷണം: അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍
തൃശൂര്‍: മൊബൈല്‍ കടയില്‍ മോഷണം നടത്തി തമിഴ്‌നാട്ടിലേക്ക് കടന്ന അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി വിയ്യൂര്‍ പൊലീസ്. പുതുക്കോട്ടയിലെ ആരാധനാലയത്തിന് സമീപം ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ബാസിനെയാണ് പിടികൂടിയത്.
കഴിഞ്ഞ മാസം 19ന് വിയ്യൂരിലെ മൊബൈല്‍ കടയുടെ പൂട്ടു തകര്‍ത്ത് അകത്തു കടന്ന് രണ്ട് മൊബൈല്‍ ഫോണുകളും പതിനയ്യായിരം രൂപയും മോഷ്ടിച്ച പ്രതിയാണ് തമിഴ്‌നാട്ടില്‍ പിടിയിലായത്. പാലക്കാട് സ്വദേശി വെളുത്തക്കാത്തൊടി അബ്ബാസിനെയാണ് സിസി ടിവി ദൃശ്യങ്ങളും മൊബൈല്‍ വില്‍പന കേന്ദ്രങ്ങളും പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വലയിലാക്കിയത്. മോഷണ ശേഷം അബ്ബാസ് കോഴിക്കോട്ടേക്ക് കടന്ന് അവിടെയുള്ള ഒരു കടയില്‍ മൊബൈല്‍ ഫോണുകള്‍ വിറ്റിരുന്നു. പിന്നാലെയെത്തിയ പൊലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചു. തുടരന്വേഷണത്തില്‍ കോഴിക്കോട് സിറ്റിയില്‍ മാത്രം ഇയാളുടെ പേരില്‍ നാല് കളവു കേസുകളുണ്ടെന്ന് വ്യക്തമായിയെന്ന് പൊലീസ് പറഞ്ഞു.
ഈ കേസുകളില്‍ര്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ജൂണിലാണ് പുറത്തിറങ്ങിയത്. പല സ്ഥലങ്ങളില്‍ നടത്തിയ മോഷണങ്ങളുടെ തുടര്‍ച്ചയായിരുന്നു വിയ്യൂരിലേതും. കോഴിക്കോടേക്ക് പൊലീസെത്തിയെന്ന് സൂചന ലഭിച്ചതോടെ അബ്ബാസ് തമിഴ് നാട്ടിലേക്ക് കടന്ന് പുതുക്കോട്ട മുത്തുപ്പേട്ടയിലെ ആരാധനാലയ പരിസരത്ത് താവളമടിയ്ക്കുകയായിരുന്നു. പിന്നാലെയെത്തിയ വിയ്യൂര്‍ എസ്എച്ച്ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടു ദിവസം നിരീക്ഷണം നടത്തിയശേഷമാണ് പ്രതിയെ വലയിലാക്കിയത്.
ചോദ്യം ചെയ്യലില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നായി ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, പണം എന്നിവ കവര്‍ന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. മോഷണ വസ്തുക്കള്‍ വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ചെലവാക്കുന്നതെന്നും പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam