
കാസർകോട്: കേരളത്തിലെ വിവിധ ജില്ലകളിലെ മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവ് കാസർകോട് വെള്ളരിക്കുണ്ടിൽ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് മലമുകൾ മുളവുകാട് വീട്ടിൽ ബാഹുലേയനാണ് പിടിയിലായത്. 58 വയസാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി 30 മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. കല്യാണരാമൻ, ദാസ്, ബാബു , സുന്ദരൻ, രാജൻ, വിജയൻ തുടങ്ങി വിവിധ പേരുകളിൽ പലയിടത്ത് താമസിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റബ്ബർഷീറ്റ്, അടക്ക മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മങ്കയത്തു താമസിക്കുന്ന ജോളി ജോസഫിന്റെ വീട്ടിൽ നിന്നും ജനുവരി 11 ന് രാത്രിയിലാണ് റബ്ബർ ഷീറ്റ് മോഷണം പോയത്. കല്ലംചിറയിൽ താമസിക്കുന്ന നാസർ എന്നയാളുടെ വീട്ടിൽ നിന്ന് അടക്കയും മോഷണം പോയിരുന്നു. പാത്തിക്കരയിലുള്ള മധുസൂദനൻ എന്നയാളുടെ മലഞ്ചരക്ക് കടയിൽ നടന്ന അടക്ക മോഷണത്തിലും നെല്ലിയറയിൽ താമസിക്കുന്ന അബൂബക്കർ എന്നയാളുടെ വീട്ടിൽ നടന്ന റബ്ബർ ഷീറ്റ് മോഷണത്തിലും ബാഹുലേയനാണ് പ്രതിയെന്ന് പറയുന്നു.
ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam