
തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. വട്ടിയൂർക്കാവ് ശാസ്താ നഗറിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസില്‍ കുന്നുംപുറത്ത് വീട്ടിൽ രാഹുൽ (31) ചെമ്പഴന്തി ഉദയഗിരി കൃഷ്ണ നിവാസിൽ അജിതൻ (37) ചെമ്പഴന്തി കണ്ണങ്കര ഷൈലജ ഭവനിൽ ശ്രീജിത്ത് (34) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.
ചെമ്പഴന്തി ഗുരുമന്ദിരത്തിന് സമീപമുള്ള കടയുടെ മുൻപിൽ ഇരിക്കുകയായിരുന്ന ചെമ്പഴന്തി സ്വദേശി അഭിമന്യുവിനെ ആയുധവുമായി എത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. അഭിമന്യുവിനെ കൂടാതെ ഇയാളുടെ സുഹൃത്തുക്കളെ ആക്രമിക്കുകയും ഇരുചക്ര വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ചെമ്പഴന്തി കോളെജിൽ രണ്ടാം വർഷ വിദ്യാർത്ഥിയായ അഭിമന്യു ക്ലാസ്സ് കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു.
ചെമ്പഴന്തിയിലെ ഒരു കടയ്ക്ക് മുന്നില്‍ നിൽക്കുകയായിരുന്ന അഭിമന്യുവിനോട് അവിടെയെത്തിയ സംഘം വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു. എന്നാല്‍ അനന്ദു ഇത് ചെവികൊണ്ടില്ല. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. സംഘം അഭിമന്യുവിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. പ്രദേശത്ത് ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ച സംധം സംഭവത്തിനു ശേഷം ഒളിവിൽ പോയി. പ്രതികളെ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിക്കൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
അതേസമയം വര്‍ക്കലയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവപാറ സ്വദേശി 21 വയസുള്ള രഞ്ജിത്ത് എസിനെ ആണ് പൊലീസ് പൊക്കിയത്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെയാണ് രഞ്ജിത്ത് പ്രണയം നടിച്ച് പീഡിപ്പിച്ചത്. വയറുവേദനയ്ക്ക് പെൺകുട്ടി ചികിത്സയ്ക്ക് ചെന്നപ്പോൾ ആണ് ഗര്‍ഭിണിയാണെന്ന വിവരം തിരിച്ചറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam