
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ആലപ്പുഴ സ്വദേശി ഉൾപ്പെടെ മൂന്നുപേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാന്റ് ചെയ്തു. ആലപ്പുഴ നൂറനാട് സ്വദേശി എസ്.അരുണ്‍ (20), മട്ടന്നൂർ ശിവപുരം സ്വദേശി എം. ലിജിൽ (26), ശിവപുരം സ്വദേശിയായ കെ. സന്തോഷ് (21) എന്നിവരെയാണ് റിമാന്റ് ചെയ്തത്.
ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് അരുണ്‍ അറസ്റ്റിലായത്. സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കു പോകുകയാണെന്നു പറഞ്ഞ് ഈ മാസം പതിനേഴിനു വീട്ടിൽനിന്നിറങ്ങിയ പെണ്‍കുട്ടി ഒരാഴ്ചയായിട്ടും തിരിച്ചെത്തിയില്ല. ഇതേുടർന്ന് പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ കാണാനില്ലെന്നു കാണിച്ചു കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി.
സ്കൂളിൽ അന്വേഷിച്ചപ്പോൾ വിനോദയാത്രയ്ക്കു പോയിട്ടില്ലെന്നു വ്യക്തമായി. പോലീസ് അന്വേഷണം നടത്തുന്നതിനിടെ 25-ന് കുട്ടി തിരിച്ചെത്തി.തുടർന്നു പോലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണു കേസിലെ പ്രതിയായ അരുണ്‍ പെണ്‍കുട്ടിയെ മൂന്നാർ, തിരുവനന്തപുരം, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വിവരം ലഭിച്ചത്. കോവളത്തു ഹോട്ടലിൽ ജീവനക്കാരനായ അരുണിനെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോവളത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുന്‍പ് പ്രണയം നടിച്ചു മറ്റൊരാളും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നൽകി. ഈ സംഭവത്തിലാണു ശിവപുരം സ്വദേശി ലിജിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും ലിജിലും സഞ്ചരിച്ച കാർ ഓടിച്ചതു സന്തോഷാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെയും അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam