
എടത്വാ: വഴി ചോദിക്കാനെന്ന വ്യാജേന അടുത്തുകൂടി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച ബീഹാർ സ്വദേശികൾ പിടിയിൽ. ബിഹാർ പൊഘാടിയ ഹരിഹരപ്പൂർ ജോഗിസാ ( 30), ബീഹാർ പട്ന ബിനാസി ജയപ്രകാശ് (18) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് കൈതത്തോട്-ചക്കുളം റോഡിൽ വെച്ചാണ് സംഭവം. യുവതി ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ അപരിചിരായ രണ്ടുപേർ സൈക്കിളിൽ പിൻതുടർന്നു. ഇതിൽ ഒരാൾ ചക്കുളത്തേക്ക് പോകുന്ന വഴിയും സമയവും തിരക്കി. ഈ സമയം മറ്റൊരുവൻ കഴുത്തിൽ കിടന്ന മാല കവരാൻ ശ്രമിച്ചെങ്കിലും ഷാളിലാണ് പിടിവീണത്. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഒരാളെ പിടികൂടി.
ഈ സമയം രണ്ടാമൻ സൈക്കിളിൽ രക്ഷപ്പെട്ടു. ഇയാളെ പൊലീസും നാട്ടുകാരും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഓടിരക്ഷപ്പെട്ടവൻ ഇതിനോടകം ബാർബർ ഷോപ്പിൽ കയറി മുടിവെട്ടി താടിമീശ വടിച്ചുകളഞ്ഞു. ഇയാൾ ധരിച്ചിരുന്ന ഷർട്ടിന്റെ നിറം നാട്ടുകാരിൽ നിന്ന് മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണത്തിനിടെ പാണ്ടങ്കരിയിൽ വെച്ച് ഇയാളെ പൊലീസ് പിടികൂടി. എടത്വാ സി ഐ കെ ബി അനന്ദബാബുവിന്റെ നേത്യത്വത്തിൽ എസ്ഐ ശ്രീകുമാർ, സീനിയർ സിപിഒമാരായ ഷിബു, ഗോപകുമാർ, പ്രേംജിത്ത്, സിപിഒമാരായ ശ്യാംകുമാർ, വിഷ്ണു എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam