
തിരുവല്ല: തിരുവല്ലയിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് യുവതിയെ കാറിടിപ്പിച്ച കൊല്ലാൻ ശ്രമിച്ച യുവാക്കളെ റിമാൻഡ് ചെയ്തു. കോട്ടത്തോട് സ്വദേശികളായ വിഷ്ണു, അക്ഷയ് എന്നിവരാണ് ജയിലിലായത്. സംസ്ഥാനത്തെ ഞെട്ടിച്ചു കൊണ്ടു തുടരുന്ന പ്രണയപ്പക മൂലമുള്ള കുറ്റകൃത്യങ്ങളിൽ ഏറ്റവും പുതിയതാണ് രണ്ട് ദിവസം മുൻപ് തിരുവല്ലയിൽ അരങ്ങേറിയത്.
രണ്ട് ദിവസം മുൻപാണ് തുകലശ്ശേരിക്ക് സമീപം വച്ച് 28 കാരിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. ജോലികഴിഞ്ഞ് വരും വഴി യുവതിയെ സുഹൃത്തായിരുന്ന വിഷ്ണു അടുത്തേക്ക് വിളിച്ചു. ഇയാളോട് പ്രതികരിക്കാതെ മറ്റൊരു വഴിയിലുടെ മാറി നടന്നതോടെ എതിർവശത്തുകൂടി കാറോടിച്ച് വന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ യുവതിയുടെ കയ്യൊടിഞ്ഞു. തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ രാത്രിയോടെയാണ് പ്രതികളായ വിഷ്ണുവിനേയും അക്ഷയിയേയും കുറ്റപ്പുഴയിൽ നിന്നും പൊലീസ് പിടികൂടിയത്. ഇരുവരേയും ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിനിടെ പ്രതികളുടെ ബന്ധുക്കൾ കേസിൽ നിന്ന് പിൻവാങ്ങാൻ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും യുവതിയും ബന്ധുക്കളും വഴങ്ങിയില്ല. നിർധന കുടുംബത്തിൽപ്പെട്ട യുവതിയും അമ്മയും അച്ഛൻ ഉപേക്ഷിച്ച് പോയതോടെ ബന്ധു വീട്ടിലാണ് കഴിഞ്ഞിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam