ഇന്‍സ്റ്റഗ്രാമിലൂടെ ചൈല്‍ഡ് പോണോഗ്രഫി; റാക്കറ്റിന് നേതൃത്വം നല്‍കിയ എഞ്ചിനിയര്‍ പിടിയില്‍

By Web TeamFirst Published Sep 26, 2020, 11:44 AM IST
Highlights

നീരജിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. ഇവിടെ നിന്ന് ഇയാളുടെ മൊബൈല്‍ കണ്ടെടുത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

ലക്‌നൗ: ഇന്‍സ്റ്റഗ്രാമില്‍ ചൈല്‍ഡ് പോണോഗ്രഫി റാക്കറ്റിന് നേതൃത്വം നല്‍കിയ എഞ്ചിനിയറെ സിബിഐ പിടികൂടി. ഉത്തര്‍പ്രദേശിലാണ് സംഭവം. പ്രതി നീരജ് യാദവിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണിന് മുമ്പ് ദില്ലിയിലാണ് നീരജ് യാദവ് ജോലി ചെയ്തിരുന്നത്. 

2019 മുതല്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഓണ്‍ലൈന്‍ റാക്കറ്റ് നടത്തിവരികയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ പരസ്യം നല്‍കിയിരുന്നത്. വീഡിയോ അടക്കമുള്ളവ വാട്‌സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആവശ്യക്കാര്‍ക്ക് നല്‍കി. ഇവരില്‍ നിന്ന് പണം സ്വീകരിച്ചു. 

ഇയാള്‍ ചൈല്‍ഡ് പോണ്‍ അടക്കമുള്ളവയ്ക്ക് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നതെന്ന് സിബിഐ വക്താവ് ആര്‍ കെ ഗൗര്‍ പറഞ്ഞു. വിവിധ ഇമെയില്‍ അഡ്രസുകള്‍ ഉപയോഗിച്ച് ക്ലൗഡില്‍ അക്കൗണ്ടെടുത്ത ഇയാള്‍ ഇതുവഴിയും ഡാറ്റ കൈമാറിയിരുന്നു.  ഓണ്‍ലൈനായാണ് ഇയാള്‍ പണം സ്വീകരിച്ചിരുന്നതെന്നും ഗൗര്‍ പറഞ്ഞു. 

ഇയാളെ കൂടുതലായി ചോദ്യം ചെയ്യുകയാണെന്നും മറ്റുചിലര്‍ നിരീക്ഷണത്തിലാണെന്നും സിബിഐ അധികൃതര്‍ വ്യക്തമാക്കി. സോന്‍ബദ്ര ജില്ലയിലെ നീരജിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. ഇവിടെ നിന്ന് ഇയാളുടെ മൊബൈല്‍ കണ്ടെടുത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

click me!