
ഡെറാഡൂൺ: വിവാഹ സൽക്കാരത്തിൽ തങ്ങളുടെ മുന്നിലിരുന്ന് ഭക്ഷണം കഴിച്ച ദളിത് യുവാവിനെ ഉയർന്ന ജാതിക്കാർ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ശ്രീകോട്ട് ഗ്രാമത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ജീതേന്ദ്ര(23)നെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ഏപ്രിൽ 26നാണ് ജീതേന്ദ്ര ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ഡെറാഡൂണിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മരണം സംഭവിച്ചത്. തങ്ങളുടെ മുന്നിലിരുന്ന് താഴ്ന്ന ജാതിക്കാരൻ ഭക്ഷണം കഴിച്ചതാണ് ഉയർന്ന ജാതിക്കാരെ പ്രകോപിപ്പിച്ചതെന്ന് ഡിഎസ്പി ഉത്തംസിംഗ് ജിംവാൾ
മാധ്യമങ്ങളോട് പറഞ്ഞു.
ജീതേന്ദ്രയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗജേന്ദ്രസിംഗ്, ശോഭന്‍ സിംഗ്, കുശാല്‍ സിംഗ്, ഗബ്ബാര്‍ സിംഗ്, ഗംഭീര്‍ സിംഗ്, ഹര്‍ബീര്‍ സിംഗ്, ഹുക്കും സിംഗ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിയമപ്രകാരമാണ് സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ജീതേന്ദ്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഡിഎസ്പി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam