കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് 1500 രൂപ കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

By Web TeamFirst Published Nov 14, 2019, 9:40 PM IST
Highlights

തേക്ക് മുറിക്കാൻ ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലൻസിന്‍റെ പിടിയിലായത്.

തൃശൂര്‍: തൃശൂര്‍ കണിയാര്‍കോട് പാമ്പാടി വില്ലേജ് ഓഫീസര്‍ കൈകൂലി വാങ്ങുന്നതിനിടെ പിടിയില്‍. വിപിൻകുമാര്‍ എന്നയാളാണ് പിടിയിലായത്. തേക്ക് മുറിക്കാൻ ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലൻസിന്‍റെ പിടിയിലായത്.

നിര്‍ദ്ധന കുടുംബത്തിലെ അംഗമായ കര്‍ഷകൻ സാമ്പത്തിക പരാധീനത മൂലം വീട്ടുവളപ്പിലെ തേക്ക് മുറിക്കാൻ തീരുമാനിച്ചു. കൈവശാവകാശ രേഖയ്ക്ക് വേണ്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. ഒന്നരമാസക്കാലം വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഒടുവില്‍ വില്ലേജ് ഓഫീസര്‍ 1500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

കൈയ്യില്‍ പണമില്ലെന്ന് അറിയിച്ചപ്പോള്‍ ഓഫീസര്‍ അസഭ്യം പറഞ്ഞതായി കര്‍ഷകൻ വ്യക്തമാക്കി. തുടര്‍ന്ന് ഇദ്ദേഹം തൃശൂര്‍ വിജിലൻസ് ഓഫീസില്‍ പരാതിയുമായെത്തി. വിജിലൻസ് ഉദ്യോഗസ്ഥര്‍ നല്‍കിയ 1500 രൂപയുമായി കര്‍ഷൻ വില്ലേജ് ഓഫീസിലെത്തി. പണം കൊടുത്ത് പുറത്തിറങ്ങിയ ഉടനെ വിജിലൻസ് സംഘം വില്ലേജ് ഓഫീസിനകത്ത് കയറി. എന്നാല്‍ എത്ര തിരഞ്ഞിട്ടും പണം കണ്ടെത്താനായില്ല. ഒടുവില്‍ ഓഫീസിലെ കടലാസ് ഗ്ലാസിനുള്ളില്‍ നിന്നും പണം കണ്ടെത്തുകയായിരുന്നു. തിരുവന്തപുരം സ്വദേശിയായ വിപിൻകുമാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പാമ്പാടി വില്ലേജ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ കാറില്‍ നിന്ന് മാരകായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

click me!