
കൊച്ചി: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി, മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരൻ പെരുമ്പാവൂരില്‍ എക്സൈസിന്‍റെ പിടിയില്‍. കണ്ടംതറയിൽ വാടകയ്ക്ക് താമസിക്കുന്ന, അബ്ബാസ് ഫിറോസ് ഖാനാണ് പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്ന് 129 ഗ്രാം ഹെറോയിനും 20,000 രൂപയും പിടിച്ചെടുത്തു.
40 വർഷം മുൻപ് തമിഴ്നാട്ടിൽ നിന്ന് പെരുമ്പാവൂരിൽ എത്തിയ ഇയാൾ പലഹാര കച്ചവടത്തിന്റെ മറവിലാണ് ലഹരി വിൽപ്പന നടത്തിവന്നത്. പലഹാര കച്ചവട വിതരണമായതിനാൽ ഇടപാടുകാർക്കിടയിൽ മിച്ചർ അബ്ബാസ് എന്നാണ് ഇയാൾ അറിയപ്പെട്ടത്. ഇന്ന് ഉച്ചയോടെ കണ്ടന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുൻ വശത്തെ റോഡരികിൽ ഇടപാടുകാരെ കാത്തിരുന്നപ്പോഴാണ് എക്സൈസ് സംഘം പിടികൂടിയത്. 13 പ്ലാസ്റ്റിക് ബോക്സുകളിൽ ആയാണ് പ്രതി ഹെറോയിൻ സൂക്ഷിച്ചത്. അസം അടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് പ്രതി ഹെറോയിൻ അടക്കം എത്തിച്ചത്. ഇത് പിന്നീട് ചെറുകിട ഇടപാടുകാർക്ക് നൽകും.
കണ്ടംതറയിൽ കുടുംബമായി താമസിക്കുന്ന പ്രതിക്ക് രണ്ട് കാറുകളും രണ്ട് ഓട്ടോറിക്ഷയും രണ്ട് ഇരുചക്രവാഹനവും സ്വന്തമായിട്ടുണ്ട് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ദിവസം ഹെറോയിനുമായി ഒരു സ്ത്രീയെ പെരുമ്പാവൂർ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ അബ്ബാസിൽ നിന്നാണ് ഇവർ ഹെറോയിൻ വാങ്ങിയത് എന്ന വിവരം എക്സൈസിന് ലഭിച്ചത്. ഇയാളുടെ കണ്ണിയിലെ മറ്റ് ഇടപാടുകാരെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam