
മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ പ്രതിയായ ബാങ്ക് അപ്രൈസറുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ഭാര്യ. പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ പ്രതിയായ രമേശന്‍റെ മരണത്തേക്കുറിച്ചാണ് ഭാര്യ സതിയുടെ പരാതി. ബാങ്കില്‍ നടന്ന പണയത്തട്ടിപ്പ് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഭര്‍ത്താവിന് തട്ടിപ്പില്‍ പങ്കില്ലെന്നും സംഭവത്തില്‍ നീതി പൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ സതി പറയുന്നു.
മൂന്നുവര്‍ഷത്തോളമായി തട്ടിപ്പ് നടന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ തന്നെ ബാങ്ക് അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നും സതി പറയുന്നു. ബാങ്കിലെ അപ്രൈസറായിരുന്നു രമേശന്‍, ഓഗസ്റ്റ് 10നാണ് വീടിനടുത്തുള്ള കിണറില്‍ മരിച്ചനിലയില്‍ രമേശനെ കണ്ടെത്തിയത്. ഓഗസ്റ്റ് ഏഴിനാണ് രമേശന്‍ വീട്ടില്‍ നിന്ന് പോയത്. ബിസിനസ് ആവശ്യങ്ങള്‍ക്ക് യാത്ര പോകാറുള്ളതിനാല്‍ മടങ്ങി വരവ് താമസിച്ചിട്ടും മറ്റ് പ്രശ്നങ്ങളൊന്നും വീട്ടുകാര്‍ക്ക് തോന്നിയതുമില്ല. എന്നാല്‍ കിണറില്‍ നിന്ന് ദുര്‍ഗന്ധം വന്ന പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്തപ്പോഴാണ് ഇത് രമേശനാണെന്ന് മനസിലാവുന്നതും.
ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് ശാഖാ സീനിയര്‍ മാനേജറിന്‍റെ പരാതിയില്‍ അന്വേഷണം നടക്കുമ്പോഴാണ് രമേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്രൈസറും മറ്റുചിലരും ചേര്‍ന്ന് മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു ബാങ്കിന്‍റെ പരാതി. എന്നാല്‍ ഭര്‍ത്താവിനെ ചില സുഹൃത്തുക്കള്‍ സാമ്പത്തികമായി ചൂഷണം ചെയ്ത് ചതിച്ചുവെന്നാണ് രമേശന്‍റെ ഭാര്യയുടെ പരാതി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam