
ബെംഗളൂരു: ഭര്‍ത്താവ് വിവാഹമോചനത്തിനായി നോട്ടീസ് അയച്ചതിനെ തുടർന്ന് യുവതി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍. മാനേജരായ 34കാരി ഉപാസന റാവത്ത് ഫ്ലാറ്റിലെ പത്താംനിലയി നിന്ന് താഴേക്ക് ചാടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. ഭർത്താവും യുവതിയും ഏറെക്കാലമായി അകൽച്ചയിലായിരുന്നെന്നും കഴിഞ്ഞ ദിവസം ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ യുവതി ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നിഹര്‍ രഞ്ജന്‍ റൗത്താരി എന്നയാളാണ് ഉപാസനയുടെ ഭർത്താവ്.
എട്ടുവര്‍ഷം മുമ്പാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഫ്‌ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്നും യുവതി കുറിപ്പിൽ ആരോപിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
23ാം നിലയിൽ നിന്ന് വീണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്
കഴിഞ്ഞ ദിവസം മുംബൈയിലെ പ്രശസ്ത റിയൽ എസ്റ്റേറ്റ് ഡെവലപ്പർ പരാസ് പോർവാൾ കെട്ടിടത്തിന്റെ 23-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതിരുന്നു. മുംബൈയിലെ ചിഞ്ച്‌പോക്‌ലി റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ശാന്തി കമൽ ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിലെ വസതിയിലെ ജിമ്മിന്റെ ബാൽക്കണിയിൽ നിന്ന് രാവിലെ ആറ് മണിയോടെയാണ് പരാസ് പോർവാൾ താഴേക്ക് ചാടിയതെന്ന് പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 57 കാരനായ പരാസ് പോർവാളിന്റെ അപ്പാർട്ട്മെന്റിലെ ജിമ്മിൽ നിന്ന് പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും അന്വേഷണം നടത്തരുതെന്നും കുറിപ്പിൽ പറഞ്ഞതായി പൊലീസ് പറഞ്ഞു. രാവിലെ വഴിയാത്രക്കാരൻ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam