
തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം കാറും സ്വർണമാലയും കവർന്ന സംഘം പിടിയിൽ. കൃത്യത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. വധശ്രമവും കവർച്ചയും പതിവാക്കിയ അന്തർസംസ്ഥാന സംഘത്തിലെ ക്രമിനലുകളാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയിലാണ് വെങ്ങാനൂർ സ്വദേശി വിഷ്ണുവിനെ കാർ പണയത്തിന് എടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയത്. രഹസ്യ സങ്കേതത്തിൽ എത്തിച്ച് യുവാവിനെ ഭിഷണിപ്പെടുത്തിയും ക്രൂരമായി മർദ്ദിച്ചും വാഹന വിൽപ്പന കരാറിൽ ഒപ്പിടുവിച്ചു. ഇയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാലയും തട്ടിയെടുത്തു.
സംഭവശേഷം തിരുവനന്തപുരത്ത് പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞ സംഘം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് വെള്ളറട പാലീസിന്റെ പിടിയിലായത്. വെള്ളറട സ്വദേശി നന്ദു , വേങ്കോട് സ്വദേശി ഉദയൻ , നിലമാമൂട് സ്വദേശി അജിത്ത് എന്നിവരാണ് പൊലീസിന്റെ വലയിൽ വീണത്.
മോഷ്ടിക്കുന്ന വാഹനങ്ങൾ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് കടത്തിനാണ് പ്രതികൾ ഉപയോഗിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും കർണാടകത്തിലും ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ചതിനും പരാതികളുണ്ട്. സംഘം ആംബുലൻസുകളും കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമേൻറ് ചെയ്തു.
വായ്പാ തിരിച്ചടവ് മുടങ്ങി, സിനിമാ സ്റ്റൈലിൽ മോഷ്ടിക്കാൻ കയറി; പ്രദോചനമായത് ധൂം അടക്കമുള്ള സിനിമകൾ
കോഴിക്കോട്: കോട്ടൂളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം എടപ്പാൾ സ്വദേശി സാദിഖിനെയാണ് പൊലീസ് പിടികൂടിയത്. മുൻ ജീവനക്കാരനായ ഇയാൾ സാമ്പത്തിക ബാധ്യത തീർക്കാനാണ് അമ്പതിനായിരം രൂപ കവർന്നത്. സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതി കവർച്ച ആസൂത്രണം ചെയ്തത്.
സിനിമ സ്റ്റൈലിൽ കവർച്ച നടത്തിയത് പമ്പിലെ മുൻ ജീവനക്കാരൻ സാദിഖ് തന്നെയാണ്. ബൈക്കിന്‍റെയും മൊബൈൽ ഫോണിന്‍റെയും വായ്പ തിരിച്ചടവ് മുടങ്ങി സാമ്പത്തിക ബാധ്യയേറിയപ്പോൾ പമ്പിൽ കയറി മോഷണം നടത്താൻ തീരുമാനിച്ചു. ധൂം അടക്കം ത്രില്ലർ സിനിമകൾ കണ്ടാണ് മുഖം മൂടിയും കോട്ടുമൊക്കെ ധരിച്ച് മോഷണത്തിനിറങ്ങിയത്. പമ്പിലെ ഓഫീസ് മുറിക്ക് മുകളിൽ രാത്രിയോടെ ഇയാൾ കയറിക്കൂടി. പുലർച്ചെ ഒരു ജീവനക്കാരൻ മാത്രമുള്ളപ്പോൾ താഴേക്ക് ഇറങ്ങി, മുളക് പൊടി വിതറിയ ശേഷം ജീവനക്കാരനെ കെട്ടിയിട്ട്, പോക്കറ്റിലുണ്ടായിരുന്ന പണം കവർന്നു.
Read more: ഭാര്യയെ കൊന്നു, മകൻ കൊന്നുവെന്ന് മൊഴി നൽകി, ഒടുവിൽ ഭർത്താവ് അറസ്റ്റിൽ
പെട്രോൾ പമ്പിലെ സാഹചര്യങ്ങൾ വ്യക്തമായി അറിയാവൂന്ന ആളാകും മോഷ്ടാവ് എന്ന് പൊലീസ് ആദ്യമെ സംശയിച്ചിരുന്നു. മുൻപ് ഇവിടെ ജോലി ചെയ്തവരുടെ വിവരങ്ങൾ തേടി, ഫേസ്ബുക്ക് അക്കൗണ്ടുകൾ പരിശോധിച്ചു. ഇതിനിടെയാണ് സാദിഖിന്‍റെ ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കോട്ടും കൈയുറയുമൊക്കെ മോഷ്ടാവിന്‍റേത് തന്നെയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞ സാദിഖിനെ പിടികൂടി ചോദ്യം ചെയ്തതോടെ കവർച്ചയുടെ ചുരുളഴിഞ്ഞു. വെറും രണ്ട് ദിവസം കൊണ്ട് പ്രതിയെ പിടികൂടാൻ ആയത് പൊലീസിനും നേട്ടമായി.