
കോഴിക്കോട്: തുടർച്ചയായ കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. കാസർഗോഡ് സ്വദേശിയായ അഹമ്മദ് ഇർഷാദാണ് പിടിയിലായത്. ചെരുപ്പ് കമ്പനിയിൽ ജോലിയാണെന്ന വ്യാജേന ബെംഗളൂരു കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ.പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയിൽ നിന്നും 70 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. ബാംഗ്ലൂർ നിന്നും കോഴിക്കോട് വഴി കടത്തിക്കൊണ്ടു പോകുകയായിരുന്ന വീര്യം കൂടിയ രാസലഹരിമരുന്നാണ് പിടികൂടിയത്. എലത്തൂർ ട്രെയിൻ സംഭവത്തിനുശേഷം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ. ബൈജുവിന്‍റെ നേതൃത്വത്തിൽ സിറ്റി പൊലീസ് പരിധിയിൽ കർശന പരിശോധനയാണ് നടന്നുവരുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ നിന്നും പ്രതിയെ പിടികൂടിയത്.
ഗ്രാമിന് ആയിരം രൂപയ്ക്ക് ബാംഗ്ലൂർ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ റീട്ടെയിൽ മാർക്കറ്റിൽ മൂവായിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ബെംഗളൂരു സിറ്റിയിൽ ലഹരി തേടിയെത്തുന്നവർക്ക് ഇർഷാദിന്റെ ഫോണിൽ ബന്ധപ്പെട്ടാൽ ഏത് തരം മയക്കുമരുന്നും ഞൊടിയിടയിൽ എത്തിച്ച് നൽകാറാണ് പതിവ്. ബെംഗളൂരുവിലെ കുപ്രസിദ്ധമായ ആഫ്രിക്കൻ കോളനിയിൽ നിന്നാണ് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതെന്ന് പ്രതി സമ്മതിച്ചു. ബെംഗളൂരു - കോഴിക്കോട് റൂട്ടിൽ രാത്രിയിൽ സർവ്വീസ് നടത്തുന്ന ബസ്സുകളിലാണ് ഇയാൾ കേരളത്തിലേക്ക് എംഡിഎംഎ കടത്തിയിരുന്നത്. രാത്രിയിൽ ബസ്സിൽ ചെക്കിങ് ഇല്ലാത്തതുകൊണ്ടാണ് ഈ മാർഗ്ഗം തെരഞ്ഞെടുത്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ കസബ സബ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു.
യുവതിയെ വീട്ടിൽ കയറി ആക്രമിച്ചതിനും പ്രതിക്കെതിരെ കേസ്
കഴിഞ്ഞ ഫെബ്രുവരിമാസം കോഴിക്കോട് സ്വദേശിനിയായ യുവതിയെ അവരുടെ വീട്ടിൽ കയറി ആക്രമിച്ചതിനും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിപ്പിച്ചതിനും യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് ശല്ല്യപ്പെടുത്തുകയും ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത്, കസബ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജഗ്മോഹൻ ദത്ത്, സീനിയർ സി.പി.ഒമാരായ സുധർമ്മൻ, പി.എം രതീഷ്, ശ്രീജേഷ് വെള്ളന്നൂർ ഡി.എച്ച്.ക്യു സിപിഓ എസ്.ശ്രീജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Read More : ആന്ധ്രയില്‍ നിന്നും കഞ്ചാവ് വാങ്ങും, ട്രെയിനിൽ കേരളത്തിലേക്ക്, ചില്ലറ വിൽപ്പന; ഒളിവിലായിരുന്ന പ്രതി പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam