
കരുവാരക്കുണ്ട്: മലപ്പുറം തുവ്വൂരിലെ സുജിത കൊലപാതകക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു പൊലീസ് അന്വേഷണം വഴിതിരിച്ച് വിടാനും ശ്രമിച്ചു. സുജിതയെ പലയിടങ്ങളിൽ കണ്ടെന്ന് പ്രചരിപ്പിക്കുകയും മറ്റൊരാളുടെ കൂടെ സുജിത പോയെന്ന് വരുത്തി തീർക്കാനും പ്രതി വിഷ്ണു ശ്രമം നടത്തിയെന്ന് പൊലീസ്. വിഷ്ണുവും സുജിതയും തമ്മിൽ അടുപ്പത്തിലായിരുന്നു. ആഭരണം കവരുന്നതിനോടൊപ്പം സുജിതയെ ബന്ധത്തിൽ നിന്നും ഒഴിവാക്കാൻ കൂടിയായിരുന്നു ക്രൂരമായ കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് 11നാണ് സുജിതയെ കാണാതാകുന്നത്,
കൊലപ്പെടുത്തിയ ശേഷം സുജിതക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ പലയിടങ്ങളിൽ ഇവരെ കണ്ടെന്ന് നാട്ടിൽ വിഷ്ണു നാട്ടിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സുജിതയ്ക്ക് തൃശൂരിലുള്ള ഒരാളുമായി അടുപ്പമുണ്ടെന്നും ഇയാളുടെ കൂടെ പോയതാകാമെന്നും വിഷ്ണു പ്രചരിപ്പിച്ചു. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് ആളുകളെ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതോടെയാണ് വിഷ്ണു അന്വേഷണം വഴിതിരിച്ച് വിടാനും ശ്രമം നടത്തിയതായി പൊലീസ് കണ്ടെത്തിയത്. പൊതുപ്രവർത്തകൻ എന്ന പേരിലായിരുന്നു ഈ ഇടപെടലുകൾ.
തന്‍റെ സാമ്പത്തിക ബാധ്യത തീർക്കാൻ ആഭരണം കവരുന്നതിനൊപ്പം ബന്ധത്തിൽ നിന്നും ഒഴിവാക്കാൻ കൂടിയായിരുന്നു സുജിതയെ വിഷ്ണു കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി നേരത്തെ പ്ലാൻ തയ്യാറാക്കി സുജിതയെ വിളിച്ച് വരുത്തി. പിന്നീട് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹത്തിൽ നിന്നും52 ഗ്രാം സ്വർണം കൈക്കലാക്കി. പലയിടങ്ങളിലായി ഇവ വിറ്റു. സംഭവ ശേഷം സുജിതയുടെ ഫോൺ ഉപേക്ഷിച്ചു. ഒന്നുമറിയാത്ത പോലെ പെരുമാറണമെന്ന് വിഷ്ണു കൊലപാതകത്തിൽ പങ്കെടുത്ത മറ്റുള്ളവരോട് നിർദ്ദേശിച്ചു. കൊലപാതകം മിസ്സിംഗ് കേസ് ആയി പോകും എന്നാണ് ഇയാള്‍ മറ്റു പ്രതികളെ ബോധ്യപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
കേസിലെ മുഖ്യപ്രതി തുവ്വൂര്‍ മാതോത്ത് വീട്ടില്‍ വിഷ്ണു, പിതാവ് മുത്തു, സഹോദരങ്ങളായ വൈശാഖ് ,വിവേക് സുഹൃത്ത് മുഹമ്മദ് ഷിഹാന്‍ എന്നിവരെ ഇന്നലെ രാത്രി പൊലീസ് പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കേസിൽ 5 പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പ് ഉണ്ടായേക്കും കൃത്യം നടത്തിയ സ്ഥലം, ആഭരണങ്ങൾ വിറ്റ കട തുടങ്ങിയ സ്ഥലങ്ങളിൽ ആയിരിക്കും തെളിവെടുപ്പ്. കൊല്ലപ്പെട്ട സുജിതയുടെ മൊബൈൽ ഫോണും കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായും പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം കേസിൽ കൂടുതൽ പ്രതികൾ ഇല്ല എന്നാണ് സൂചന.
മലപ്പുറം കരുവാരകുണ്ടിലെ കൃഷിഭവനില്‍ താല്‍കാലിക ജീവനക്കാരിയായ സുജിതയെ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് കാണാതായത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനിൽ നിന്ന് ഇറങ്ങിയത്. അന്ന് വൈകിട്ട് ഫോൺ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.സുജിതയെ കണ്ടെത്തുന്നതില്‍ പൊലീസ് വീഴ്ച എന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. കരുവാരക്കുണ്ട് പൊലീസ് സുജിതയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അറിയിപ്പും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.
Read More : 'ചെരിപ്പില്ല, മുഖം വ്യക്തമല്ല, മേലാകെ പുതപ്പ്'; കണ്ണൂരിലെ 'ബ്ലാക്ക് മാൻ' വീണ്ടും, ഉറപ്പിച്ച് ചുവരിൽ എഴുത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam